
ബംഗ്ലാദേശിലെ വംശഹത്യയിൽ മുഹമ്മദ് യൂനസും പങ്കാളിയെന്ന് ഷെയ്ഖ് ഹസീന
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബംഗ്ലാദേശ് സർക്കാർ പരാജയപ്പെട്ടുവെന്നും വംശഹത്യയിൽ മുഹമ്മദ് യൂനസ് പങ്കാളിയാണെന്നും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന, ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയിലാണ് ഈ ആരോപണം ഉന്നയിച്ചത്. ന്യൂയോർക്കിലായിരുന്നു പരിപാടി.
തനിക്കെതിരെ വംശഹത്യ ആരോപിക്കുന്നുവെങ്കിലും യഥാർത്ഥത്തിൽ വംശഹത്യയ്ക്ക് പിന്നിലെ സൂത്രധാരന്മാർ യൂനസും വിദ്യാർത്ഥി കോഡിനേറ്റർമാരുമാണെന്ന് ഹസീന പറഞ്ഞു.ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ ആരെയും അവർ വെറുതെ വിടുന്നില്ല. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്കോൺ സന്യാസിയെ അറസ്റ്റു ചെയ്തുവെന്നും ഹസീന പറഞ്ഞു.
സായുധരായ പ്രതിഷേധക്കാർ ഗണഭവനിലേക്ക് ഇരച്ച്കയറി സെക്യൂരിറ്റി ഗാർഡുകൾ വെടിയുതിർത്താൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. 25-30 മിനിറ്റിനുള്ളിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമായിരുന്നു ഇതോടെയാണ് താൻ നാട് വിടാൻ നിർബന്ധിതയായതെന്ന് ഓഗസ്റ്റ് 5ന് തന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകാരികൾ അക്രമിച്ച സംഭവത്തെക്കുറിച്ച് ഷെയ്ഖ് ഹസീന വ്യക്തമാക്കി. പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ വധിച്ചത് പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ ചിലർ പദ്ധതിയിട്ടിരുന്നതായും ഹസീന ആരോപിച്ചു.