
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ഹസീന ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. നിലവിൽ ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ബഹുജനപ്രക്ഷോഭം അടിച്ചമർത്തിയെന്നപേരിലാണ് ഹസീന വിചാരണ നേരിട്ടത്. പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റുപ്രവൃത്തികൾ എന്നിവയ്ക്കാണ് ഹസീനയുടെ പേരിൽ ചുമത്തിയിരിക്കുന്നത്.
വിദ്യാർഥികൾക്കുനേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നെന്നും വെടിവെയ്പ്പിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹപരിശോധനാ റിപ്പോർട്ട് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി തിരുത്തൽ നടത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.


