
അഴിമതി കേസുകളിൽ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി
മൂന്ന് വ്യത്യസ്ത അഴിമതി കേസുകളിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. പൂർബാചലിലെ രാജുക് ന്യൂ ടൗൺ പ്രോജക്ടിന് കീഴിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. 21 വർഷത്തേക്കാണ് ഹസീനയെ കഠിന തടവിന് ശിക്ഷിച്ചത്. ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി) ഹസീനയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ആറ് കേസുകളാണ് ഫയൽ ചെയ്തിരുന്നത്. ബാക്കിയുള്ള മൂന്ന് കേസുകളിൽ ഡിസംബർ ഒന്നിന് വിധി പറയും.
ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ച് വർഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73130 രൂപ) കോടതി വിധിച്ചു. മകൾ സൈമ വാസിദ് പുതുലിനും അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. 2024ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി എന്ന കേസില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്ത്യക്ക് കത്തയച്ചിരുന്നു.


