
ഫ്‌ലോറിഡ സര്‍വകലാശാലയില്‍ വെടിവയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ ഫ്‌ലോറിഡ സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാര്‍ത്ഥികളല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമിയായ വിദ്യാര്‍ഥിയെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് എല്ലാ ക്ലാസുകളും റദ്ദാക്കുകയും കാമ്പസ് പൂട്ടുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥയുടെ മകനായ 20കാരനാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അമ്മയുടെ തോക്കാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് പറയുന്നത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഒരു യുവാവ് കാമ്പസിലെ പുല്‍ത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്ന് ഓടി മാറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ആയുധം കൈവശം വെക്കുന്നത് സംബന്ധിച്ച് അമേരിക്കയില്‍ കര്‍ശനമായ നിയമങ്ങളില്ലാത്തത് ഭീതിയുളവാക്കുന്നതാണ്. സംഭവത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അക്രമി ചെയ്തത് ലജ്ജാകരമായ കാര്യമാണെന്നും പറഞ്ഞു. അതേസമയം, തോക്ക് നിയന്ത്രണത്തിനുള്ള നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമോ എന്ന ചോദ്യത്തിന് പൗരന്മാര്‍ക്ക് ആയുധം കൈവശം വയ്ക്കാന്‍ അവകാശം നല്‍കുന്ന അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതിയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്ന് ട്രംപ് പറഞ്ഞു.


