TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

രാമക്ഷേത്രം ഉദ്ഘാടനത്തിന് യെച്ചൂരി പങ്കെടുക്കില്ല; പ്രസ്താവനയിറക്കി സിപിഐഎം

26 Dec 2023   |   1 min Read
TMJ News Desk

യോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. കാരണം വ്യക്തമാക്കിക്കൊണ്ട് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി.

മതം രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാവരുത്

'അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാല്‍ ഞങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കില്ല. ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാന്‍ പാടില്ല എന്നതാണ് അടിസ്ഥാനതത്ത്വം. സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണ്' എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ജനുവരി 22 നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ചടങ്ങില്‍ ഏകദേശം 3,000 വിവിഐപികളും 4,000 ത്തിലേറെ സന്യാസിമാരും പങ്കെടുക്കും, 50 വിദേശ രാജ്യങ്ങളില്‍ നിന്നായി ഓരോ പ്രതിനിധികളെ ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, ബിഎസ്പി അധ്യക്ഷ മായാവതി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവരേയും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.


#Daily
Leave a comment