TMJ
searchnav-menu
post-thumbnail

TMJ Daily

ഫുക്കുഷിമ ജല പദ്ധതിയെ പിന്തുണച്ച് ദക്ഷിണ കൊറിയ; ജപ്പാന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുമെന്ന് ചൈന

07 Jul 2023   |   2 min Read
TMJ News Desk

ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും 1.3 ദശലക്ഷം ടണ്ണിലധികം റേഡിയോ ആക്ടീവ് ജലം ശുദ്ധീകരിച്ച് പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടാനുള്ള പദ്ധതിയെ പിന്തുണച്ച് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍. മെയ് അവസാനത്തോടെ പ്ലാന്റില്‍ നടത്തിയ പരിശോധനയില്‍  ലഭ്യമായ ഡാറ്റയുടെയും യു എന്‍ നൂക്ലിയാര്‍ നിരീക്ഷണ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (ഐഎഇഎ) അവലോകനത്തിന്റെയും അടിസ്ഥാനത്തില്‍ ജലം പസഫിക്കിലേക്ക് വിടുന്നത് സുരക്ഷിതമാണെന്നും സോള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. റേഡിയോ ആക്ടീവ് വസ്തുക്കളെ സമുദ്രത്തിലേക്ക് പുറന്തള്ളുന്നതിലെ ഐഎഇഎ യുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പദ്ധതി പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി  കൊറിയ ഗവണ്‍മന്റ് പോളിസി കോര്‍ഡിനേഷന്‍ മിനിസ്റ്റര്‍ ബാങ് മൂണ്‍ ക്യു വ്യക്തമാക്കി.

എന്നാല്‍ ഐഎഇഎ യുടെ റിപ്പോര്‍ട്ടില്‍ പദ്ധതിയെ കുറിച്ചുള്ള വിദഗ്ധ കാഴ്ച്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിക്കുന്നില്ലെന്ന് ചൈന ആരോപിക്കുന്നു. അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ടെക്നിക്കല്‍ ഗ്രൂപ്പ് അംഗമായ ചൈനീസ് വിദഗ്ധന്‍ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ചതായി ഗ്ലോബല്‍ ടൈംസ്, ചൈന റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ 10 ജാപ്പനീസ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്നും ഉല്‍പ്പന്നങ്ങളിലെ റേഡിയോ ആക്ടീവ് പരിശോധന ശക്തമാക്കുമെന്നും ചൈനയുടെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മന്റ് അറിയിച്ചു. 

ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് 

ജപ്പാനിലെ ഫുക്കുഷിമയില്‍ തകര്‍ന്ന ആണവ നിലയത്തില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ജലം ശുദ്ധീകരിച്ച് തുറന്നുവിടുന്നതിന് മുന്‍പ് ഐഎഇഎ മേധാവി ആണവനിലയം സന്ദര്‍ശിക്കും. ആണവ വികിരണം സംഭവിച്ച വെള്ളം കടലിലേക്ക് തുറന്നുവിടുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിനെ പറ്റി ഐഎഇഎ മേധാവി റാഫേല്‍ മരിയാനോ ഗ്രോസി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രാദേശിക മേയര്‍മാര്‍, മത്സ്യബന്ധന അസോസിയേഷന്‍ നേതാക്കള്‍ എന്നിവരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. വെള്ളം കടലിലേക്ക് തുറന്നുവിടുന്നത് അസാധാരണമല്ലെന്നും ഐഎഇഎ സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ലോകമെമ്പാടും അംഗീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന പൊതുകാര്യമാണെന്നും ഗ്രോസി ചൂണ്ടിക്കാട്ടി.

പ്ലാന്റിന്റെ ഒപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് കമ്പനിയും സര്‍ക്കാരും 1.3 ദശലക്ഷം ടണ്ണിലധികം ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് തുറന്നുവിടാനുള്ള അന്തിമ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. പതിറ്റാണ്ടുകളായി ശുദ്ധീകരിച്ചശേഷം നിയന്ത്രിതമായി വെള്ളം പുറന്തള്ളുന്നത് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പ്രദേശവാസികളും, മത്സ്യത്തൊഴിലാളികളും, ചൈന, ദക്ഷിണ കൊറിയ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളും അതിനെ എതിര്‍ക്കുന്നു. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന പുനര്‍ നിര്‍മാണശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ശുദ്ധീകരിച്ച വെള്ളം പുറന്തള്ളുന്നത് വൈകിപ്പിക്കാന്‍ കഴിയാത്ത നടപടിയാണെന്നും ജപ്പാന്‍ പ്രസിഡന്റ് ഫ്യൂമിയോ കിഷിദ വ്യക്തമാക്കി.

ഫുകുഷിമ ദുരന്തം

2011 മാര്‍ച്ച് 11 ന് ജപ്പാന്റെ വടക്കുകിഴക്കന്‍ തീരങ്ങളില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും ഒകുമ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഫുക്കുഷിമ ഡെയ്ച്ചി ആണവ നിലയത്തിലെ വൈദ്യുതി വിതരണം തടസ്സപ്പെടുകയും മൂന്ന് റിയാക്ടറുകളിലെ കൂളിംഗ് സംവിധാനങ്ങള്‍ നിലയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തീപ്പിടുത്തവും സ്‌ഫോടനവും ഉണ്ടാവുകയും വന്‍തോതില്‍ ആണവ വികിരണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു. നിലയങ്ങളുടെ പ്രവര്‍ത്തനം അതോടെ നിലച്ചു. ചെര്‍ണോബില്‍ ആണവ ദുരന്തശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഫുക്കുഷിമ. ദുരന്തത്തില്‍ നേരിട്ടുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ഭൂകമ്പത്തിലും സുനാമിയിലുമായി ഏകദേശം 25,000 ത്തിലധികം പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. പരിസര പ്രദേശങ്ങളിലെ  റേഡിയേഷന്‍ അളക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഒരു തൊഴിലാളി ശ്വാസകോശ അര്‍ബുദം ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 1,60,000 ത്തിലധികം ആളുകള്‍ റേഡിയേഷന്‍ ബാധിത പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോവുകയും 30,000 ത്തോളം പേര്‍ക്ക് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തുവെന്നും കണക്കാക്കപ്പെടുന്നു.


#Daily
Leave a comment