TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കയില്‍ മാതൃകയാവുന്ന ദക്ഷിണ കൊറിയയിലെ 4 ബി പ്രസ്ഥാനം

12 Nov 2024   |   4 min Read
TMJ News Desk

കെ പോപ്പ്, സിനിമ, ഭക്ഷണം എന്നിങ്ങനെ ലോകത്തെ പലയിടങ്ങളിലും കൊറിയ ആവേശമായി ക്കഴിഞ്ഞിരിക്കുന്നു. എന്നാലിപ്പോള്‍ അമേരിക്കയില്‍ കൊറിയയില്‍ നിന്നുള്ള പ്രസ്ഥാനമാണ് ചലനം സൃഷ്ടിക്കുന്നത്. കൊറിയന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ 4 ബി ആശയം ട്രംപിന്റെ വിജയശേഷം അമേരിക്കയിലെ യുവതികള്‍ക്കിടയില്‍ പുതിയൊരു ചിന്തയ്ക്ക് തിരികൊളുത്തുന്നു.

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ വിജയത്തിന് പിന്നാലെ അമേരിക്കയില്‍ പുതിയ ചില ചലനങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. അതിലേറ്റവും ശ്രദ്ധേയമായ ഒന്നാണ് ഏഷ്യയില്‍ നിന്നുള്ള ഒരു സ്ത്രീവാദ പ്രസ്ഥാനത്തിലെ ആശയങ്ങളോട്  അമേരിക്കന്‍ സ്ത്രീകള്‍ കാണിക്കുന്ന  താല്‍പ്പര്യം. ദക്ഷിണ കൊറിയയില്‍ പൊതുസ്ത്രീവാദ പ്രസ്ഥാനങ്ങളില്‍ രൂപംകൊണ്ട 4 ബി എന്ന പുതുതലമുറ ഫെമിനിസ്റ്റ് പ്രസ്ഥാനമാണ് അമേരിക്കയില്‍ ചുവടുറപ്പിക്കുന്നത്. എന്താണ് 4 ബി പ്രസ്ഥാനം, എന്തുകൊണ്ടാണ് അമേരിക്കന്‍ സ്ത്രീകള്‍ ഇപ്പോള്‍ അതിലേക്ക് തിരിയുന്നത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

ദക്ഷിണ കൊറിയയില്‍ കഷ്ടിച്ച് 14 വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച പ്രസ്ഥാനമാണിത്. 2010ല്‍ ദക്ഷിണ കൊറിയയിലെ മുഖ്യധാര ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ അരികുകളില്‍ നിന്നാണ് ഈ പ്രസ്ഥാനം ഉയര്‍ന്നുവന്നത്. ദക്ഷിണ കൊറിയന്‍ സമൂഹവും ഏതാണ്ട് ഇന്ത്യയെന്ന പോലെ തന്നെ കുടുംബങ്ങളുടെ കാര്യത്തില്‍ തികച്ചും യാഥാസ്ഥിതികമായ രാജ്യമാണ്. അവിടെയാണ് ദക്ഷിണ കൊറിയന്‍ ഫെമിനിസ്റ്റ് സര്‍ക്കിളുകളിലും സോഷ്യല്‍ മീഡിയയിലും 2010-കളുടെ പകുതിയോടെയാണ് ഈ ആശയം പിച്ചവെച്ചു തുടങ്ങിയത്. ദക്ഷിണ കൊറിയയില്‍ അക്കാലത്തു നടന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍,  സമൂഹത്തിലെ അസമത്വം, സെക്സ്റ്റിറ്റ് സ്വഭാവം എന്നിവയോടെല്ലാം പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും പ്രതികരിച്ചുകൊണ്ടുമാണ് ഈ പ്രസ്ഥാനം വളര്‍ന്നു വന്നത്.

എന്താണ് 4 ബി പ്രസ്ഥാനം?

നാല് ബി  'bi'  എന്ന ആശയത്തില്‍  നിന്നാണ് 4 ബി പ്രസ്ഥാനം ആരംഭിക്കുന്നത്. 'bi' എന്ന കൊറിയന്‍ വാക്കിന് ഇല്ല അഥവാ 'NO' എന്നാണ് അര്‍ത്ഥം. നാല് കാര്യങ്ങളില്‍ നോ എന്ന് പറയുന്നതുമായി ബന്ധപ്പെട്ടാണ്  4 ബി എന്നത് രൂപം കൊണ്ടത്. 4 ബി എന്നത് കൊറിയന്‍ ഭാഷയില്‍ 'ഇല്ല' എന്നര്‍ത്ഥം വരുന്ന 'bi' എന്ന് തുടങ്ങുന്ന നാല് വാക്കുകളുടെ ചുരുക്കെഴുത്താണ്.

4 ബി പ്രസ്ഥാനം പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

ബിഹോണ്‍ (Bihon,): പുരുഷന്മാരെ വിവാഹം കഴിക്കില്ല.

ബിച്ചുല്‍സന്‍( Bichulsan): പ്രസവിക്കില്ല

ബിയോണേ (Biyeonae): ഡേറ്റിങ് ഇല്ല.

ബിസെക്‌സ്യൂ (Bisekseu): പുരുഷന്മാരുമായി ലൈംഗിക ബന്ധമില്ല.

ദക്ഷിണ കൊറിയയില്‍ ഈ പ്രസ്ഥാനം ഉയര്‍ന്നുവന്നതിന് പിന്നിലെ സാഹചര്യം മറ്റെല്ലായിടത്തെയും പോലെ സ്തീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും അവര്‍ നേരിടുന്ന അസമത്വങ്ങളുമൊക്കെ തന്നെയായിരുന്നു. ദക്ഷിണ കൊറിയയില്‍ സ്ത്രീകള്‍ക്ക് നേരെ പുരുഷന്മാര്‍ നടത്തുന്ന അതിക്രമങ്ങളില്‍ മനംമടുത്താണ് സ്ത്രീകള്‍ ഇങ്ങനെയൊരു പ്രസ്ഥാനവുമായി രംഗത്തുവന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

2018-ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍, ദക്ഷിണ കൊറിയയില്‍ കുറഞ്ഞത് 824 സ്ത്രീകളെങ്കിലും കൊല്ലപ്പെടുകയും 602 പേര്‍ അവരുടെ ഉറ്റ പങ്കാളികളുടെ അക്രമം മൂലം മരണടയുകയും ചെയ്തു എന്നാണ്. അതായത് ഈ പ്രസ്ഥാനം രൂപീകരിക്കുതിന് തൊട്ടുമുമ്പുള്ള വര്‍ഷം മുതലുള്ള കണക്കാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍, അതിക്രമങ്ങള്‍ മാത്രമല്ല, ഇതിനുള്ള കാരണം. മറ്റൊരു പ്രധാന ഘടകം സാമ്പത്തിക അവസ്ഥയാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്  (ഒഇസിഡി)യുടെ കണക്കുകള്‍ പ്രകാരം, ദക്ഷിണ കൊറിയന്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ശരാശരി 31.2 ശതമാനം കൂടുതല്‍ വരുമാനം നേടുന്നു.

ഇന്ത്യയിലെ പോലെ തന്നെ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ പരിചരണം, വീട്ടുജോലി, എന്നിവയുടെ എല്ലാം ഉത്തരവാദിത്വവും യാഥാസ്ഥിതിക സമൂഹമായ ദക്ഷിണകൊറിയയിലും സ്ത്രീകളുടെ ചുമലിലാണ്. വന്‍തോതിലെ വിലക്കയറ്റം സ്ത്രീകളുടെ ഉത്തരാവദിത്തം വര്‍ദ്ധിപ്പിച്ചു. അവര്‍ക്ക്  വീടിന് പുറത്ത് ജോലിക്ക് പോകേണ്ടി വന്നു. അതോടെ അവരുടെ മേലുള്ള ഭാരം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് ദക്ഷിണ കൊറിയയിലെ സ്ത്രീകളുടെ സാഹചര്യത്തെ കുറിച്ച് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ആന്ത്രപ്പോളജിസ്റ്റ് പ്രൊഫ. അയോ വാല്‍ബെര്‍ഗിനെ അല്‍ജസീറ ഉദ്ധരിക്കുന്നു.

അവരുടെ പുരുഷ പങ്കാളികളേക്കാള്‍  കുറച്ച് വരുമാനം മാത്രമാണ് അവര്‍ക്ക് ജോലിയില്‍ നിന്നും ലഭിക്കുന്നത്. നിരാശജനകമായ ഈ അവസ്ഥയിലാണ് ദക്ഷിണ കൊറിയന്‍ സ്ത്രീകള്‍ നേരിടുന്നത്. ഈ ബാധ്യതകള്‍  കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുക്കാന്‍ കൂടുതല്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതിന് കാരണമായി.

ദക്ഷിണ കൊറിയയില്‍ ജനനനിരക്ക് അതിവേഗം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമീപ വര്‍ഷങ്ങളില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് ദക്ഷിണ കൊറിയ ഈ വര്‍ഷം ഫെബ്രുവരിയില്‍, സ്റ്റാറ്റിസ്റ്റിക്‌സ് കൊറിയ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം,  ജനനനിരക്ക് 2022-ലെ 0.78-ല്‍ നിന്ന്  എട്ട് ശതമാനം കുറഞ്ഞ് 2023-ല്‍  ഒരു സ്ത്രീക്ക് 0.72 കുട്ടികള്‍ എന്ന നിലയിലായി.  ഈ പ്രസ്ഥാനം മുന്നോട്ട് വച്ച ആശയങ്ങള്‍ ദക്ഷിണ കൊറിയയില്‍ വേരുപിടിച്ചു എന്നതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ജനനനിരക്കിലെ ഈ കുറവ്.

4 ബി  പ്രസ്ഥാനം അമേരിക്കയില്‍ ചലനം സൃഷ്ടിക്കുന്നത് എന്തുകൊണ്ട്?

യുഎസ് പ്രസിഡന്റ്  തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചുവെന്ന് വ്യക്തമായതിന് തൊട്ടുപിന്നാലെ, യുഎസിലെ ഒരു കൂട്ടം യുവതികള്‍ ടിക് ടോക്(TikTok), എക്‌സ്(X) പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍,മറ്റ് സ്ത്രീകളോട്  4 ബി പ്രസ്ഥാനത്തെ കുറിച്ച് സംസാരിച്ചു. സിഎന്‍എന്‍ എക്സിറ്റ് പോള്‍ പ്രകാരം ട്രംപിന് സ്ത്രീകളുടെ 46 ശതമാനവും ഹാരിസ് 54 ശതമാനവും വോട്ട് ലഭിച്ചപ്പോള്‍  പുരുഷ വോട്ടര്‍മാരുടെ 56.5 ശതമാനവും ട്രംപിന് ലഭിച്ചു. കമലാ ഹാരിസിന് ലഭിച്ചത് 43.5 ശതമാനവും മാത്രമാണ്.

സ്വന്തം ശരീരത്തിന് മേലുള്ള തങ്ങളുടെ അവകാശത്തെ അംഗീകരിക്കില്ലെന്ന് സ്ത്രീകളോട് പറയുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് യുവാക്കള്‍ വോട്ട് ചെയ്തതില്‍ നിരാശയുണ്ടെന്ന് യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കിയതിന് പിന്നില്‍, തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ നിക്ക് ഫ്യൂന്റസിനെപ്പോലുള്ള ചില ട്രംപ് അനുകൂലികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കാരണമായി, ''നിങ്ങളുടെ ശരീരം, എന്റെ ഇഷ്ടം'' എന്ന പ്രസ്താവന പോലുള്ള സ്ത്രീവിരുദ്ധ സന്ദേശങ്ങള്‍ അവര്‍ X-ല്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.

'എന്റെ ശരീരം, എന്റെ തിരഞ്ഞെടുപ്പ്' എന്ന ഫെമിനിസ്റ്റുകള്‍ ചരിത്രപരമായി ഉയര്‍ത്തിയ മുദ്രാവാക്യത്തെ അധിക്ഷേപ രീതിയില്‍ പ്രയോഗിച്ച് അതിനെതിരായി ഉപയോഗിക്കുയാണ് തീവ്ര വലതുപക്ഷവാദികള്‍ ചെയ്തത്. യുഎസ് തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി മാറിയ കാര്യങ്ങളിലൊന്നായിരുന്നു സ്ത്രീകളുടെ അവകാശങ്ങള്‍. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശത്തിന് മേലുളള വിധി സംബന്ധിച്ചും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഏറ്റുമുട്ടി.

ഗര്‍ഭച്ഛിദ്രത്തിനുകൂലമായ നിലപാട് കൊണ്ട് കമലാ ഹാരിസിന് സ്ത്രീകളുടെ വോട്ട് ലഭിച്ച് വിജയിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഡെമോക്രാറ്റുകളെങ്കിലും ആ വിശ്വാസം അവരെ രക്ഷിച്ചില്ല.ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സംബന്ധിച്ച നിയമങ്ങളുടെ ചോദ്യം ഓരോ സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാന്‍ വിടാന്‍ താല്‍പ്പര്യപ്പെടുന്ന, ഫെഡറല്‍ അബോര്‍ഷന്‍ ബില്ല് വീറ്റോ ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളായി നടപ്പാക്കാതിരുന്ന ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട മരുന്നുകളോ മറ്റ് വസ്തുക്കളോ വില്‍ക്കുന്നതും വാങ്ങുന്നതുമായി കാര്യങ്ങളെ ഫെഡറല്‍ കുറ്റകൃത്യമാക്കി വ്യാഖ്യാനിക്കുന്ന 1873 കോംസ്റ്റോക്ക് നിയമം  നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറാകുമോ എന്ന ആശങ്കയും സ്ത്രീകള്‍ക്കുണ്ട്. ട്രംപിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍, ട്രംപും അദ്ദേഹത്തിനൊപ്പമുള്ളവരും നടത്തിയിട്ടുള്ള സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങളും സ്ത്രീകളെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. ഈ സാഹചര്യങ്ങളാകാം പൊടുന്നന്നെ 4 ബി  എന്ന ദക്ഷിണ കൊറിയന്‍ പ്രസ്ഥാനം യുഎസിലെ യുവതികള്‍ക്കിടയില്‍ ശ്രദ്ധേയമാകാന്‍  കാരണം.


#Daily
Leave a comment