TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാന്ദ്രദൗത്യവുമായി സ്‌പേസ് കിഡ്‌സ്

15 Dec 2024   |   1 min Read
TMJ News Desk

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് കിഡ്‌സ് എന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ചാന്ദ്ര ദൗത്യത്തിനൊരുങ്ങുന്നു. 2026 സെപ്തംബറില്‍ ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്ന ഈ മിഷന്റെ പ്രത്യേകത ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം സ്ത്രീകള്‍ ആണെന്നതാണ്. 108 രാജ്യങ്ങളില്‍ നിന്നുള്ള എട്ടാം ക്ലാസിലേയും ഒമ്പതാം ക്ലാസിലേയും പെണ്‍കുട്ടികള്‍ സ്‌പേസ് കിഡ്‌സ് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഒരു ഓര്‍ബിറ്റര്‍, ഒരു ലാന്‍ഡര്‍, ഒരു പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവ അടങ്ങിയ പേലോഡിന് 80 കിലോഗ്രാം ഭാരമുണ്ടാകും. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്യുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇത് സംഭവിച്ചാൽ ഇന്ത്യയില്‍ നിന്നും ചാന്ദ്രദൗത്യം നടത്തുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയാകും സ്‌പേസ് കിഡ്‌സ്.

2023 ഫെബ്രുവരിയില്‍ ആസാദിസാറ്റ് വിക്ഷേപിച്ചു കൊണ്ടാണ് സ്‌പേസ് കിഡ്‌സ് പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള വാഹനം (എസ്എസ്എല്‍വി-ഡി2) ഉപയോഗിച്ചാണ് ആസാദി സാറ്റ് വിക്ഷേപിച്ചത്. ഈ ദൗത്യത്തില്‍ ഇന്ത്യയിലെമ്പാടുനിന്നുമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുമുള്ള 750 പെണ്‍കുട്ടികള്‍ ഭാഗമായിരുന്നു.

തങ്ങള്‍ ചന്ദ്രനില്‍ ക്രാഷ് ലാന്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്രീമതി കേശന്‍ പറയുന്നു. ആസാദി സാറ്റിന്റെ ഭാരം ഏകദേശം 12 കിലോഗ്രാം ആയിരുന്നു. ചാന്ദ്ര ദൗത്യത്തിലെ സ്‌പേസ്‌ക്രാഫ്റ്റിന്റെ ഭാരം 80 കിലോഗ്രാമാണ് ലക്ഷ്യംവയ്ക്കുന്നത്. ജനുവരി അവസാനത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം ചില ആഗോള സ്ഥാപനങ്ങളെ പങ്കാളികളാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.

ചാന്ദ്ര ദൗത്യത്തിലെ ആദ്യത്തെ പടിയായി അടുത്ത വര്‍ഷം ജനുവരിയില്‍ 108 രാജ്യങ്ങളില്‍ നിന്നും 12,000 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ശക്തിസാറ്റ് എന്ന പ്രോഗ്രാം നടത്തും. ഈ പെണ്‍കുട്ടികള്‍ക്ക് ഉപഗ്രഹ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം നല്‍കും. ഈ പ്രോഗ്രാം ഓണ്‍ലൈനായിട്ടാണ് നടത്തുക. അതിനുശേഷം അടുത്തവര്‍ഷം സെപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ ഓരോ രാജ്യത്തില്‍ നിന്നും ഒരു കുട്ടിയെ തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരും. അവര്‍ ചന്ദ്രനെ വലംവയ്ക്കാനുള്ള ബഹിരാകാശവാഹനം നിര്‍മ്മിക്കുന്നതിനായി സ്‌പേസ്‌കിഡ്‌സ് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

108 കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഐഎസ്ആര്‍ഒയുടെ സഹായം സ്‌പേസ് കിഡ്‌സ് തേടും. എട്ട് മുതല്‍ പത്ത് മില്ല്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നു. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


#Daily
Leave a comment