
സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍: മുഖ്യമന്ത്രി
കേരളത്തില്‍ വ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ചുവപ്പുനാടയില്‍പ്പെടാതെ സംരംഭകര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ കേരള ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവ വിഭവ ശേഷി വികസനത്തില്‍ കേരളം കൈവരിച്ചത് അഭിമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'വ്യവസായങ്ങള്‍ക്കുള്ള വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ദേശീയ പാത വികസനത്തിന് അതിവേഗം ഭൂമി ഏറ്റെടുക്കാനായത് ഇതുമൂലമാണ്. റോഡ്, റെയില്‍ വികസനം വലിയ പ്രാധാന്യത്തോടെ സംസ്ഥാനം നടപ്പാക്കുന്നു. ദേശീയ പാതയ്ക്കു പുറമേ ഗ്രാമീണ റോഡുകളും സജ്ജമാക്കി വികസനം ഓരോ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണ് സമീപനം. ഭൂമി കിട്ടില്ലെന്ന കാരണത്താല്‍ ഒരു സംരംഭകനും ഇനി കേരളത്തില്‍നിന്നും മടങ്ങേണ്ടി വരില്ല,' മുഖ്യമന്ത്രി പറഞ്ഞു.
80 ശതമാനം കേരളീയര്‍ക്കും ഇപ്പോള്‍ ഇന്റര്‍നെറ്റ് ലഭ്യമാണെന്നും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിതെന്നും മുഖ്യമന്ത്രി. പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഗണ്യമായി കൂടുകയാണെന്നും സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി സജ്ജമാകുന്നതോടെ സംസ്ഥാനത്തെ എയറോസ്‌പേസ് മേഖലയും ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. റോഡ് വികസനത്തിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്- പാലക്കാട് ദേശീയപാത 966 നാലുവരിയാക്കുമെന്നും ദേശീയപാത 544ലെ അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള എറണാകുളം ബൈപ്പാസ് ആറുവരിയാക്കുമെന്നും തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതി നടപ്പിലാക്കുമെന്നും കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചു.