
സൈക്കിൾ യാത്രക്കിടെ ഫോൺ ഉപയോഗിച്ചാൽ ആറ് മാസം തടവ് ലഭിക്കുമെന്ന് ജപ്പാൻ
സൈക്കിൾ യാത്രക്കിടെ ഫോൺ ഉപയോഗിക്കുന്നവർ ഇനി മുതൽ കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന നിയമവുമായി ജപ്പാൻ. നിലവിൽ വന്ന പുതിയ നിയമപ്രകാരം സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ ആറ് മാസം വരെ തടവ് ശിക്ഷയാവും ലഭിക്കുക. ജപ്പാനിലെ പുതുക്കിയ റോഡ് ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പരമാവധി ആറ് മാസം തടവോ 1,00,000 യെൻ പിഴയോ ശിക്ഷയായി ലഭിക്കും.
കോവിഡ് കാലത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നതിന് പകരം യാത്രകൾക്കായി ജപ്പാനിലെ ആളുകൾ സൈക്കിൾ തിരഞ്ഞെടുത്തതിനാൽ സൈക്കിളിസ്റ്റുകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണം 2021 മുതൽ വർദ്ധിച്ചു. സൈക്കിൾ യാത്രക്കിടെയുള്ള ഫോൺ ഉപയോഗം തടയുന്നതിന് പുറമേ, മദ്യപിച്ച് സൈക്കിൾ യാത്ര നടത്തുന്നവരുടെ കാര്യത്തിലും നടപടിയുണ്ടാകും. മദ്യപിച്ച് സൈക്കിൾ യാത്ര നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 5,00,000 യെൻ പിഴയോ ശിക്ഷയായി ലഭിക്കും. പുതിയ നിയമങ്ങൾ പ്രകാരം അപകടങ്ങൾക്ക് കാരണമാകുന്ന സൈക്കിൾ യാത്രക്കാർക്ക് 3,00,000 യെൻ വരെ പിഴയോ ഒരു വർഷം വരെ തടവോ ലഭിക്കും.
ജപ്പാനിൽ മറ്റ് വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള റോഡപകടങ്ങളുടെ എണ്ണം കുറഞ്ഞ് വരികയാണെങ്കിലും സൈക്കിൾ അപകടങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. 2023ൽ ജപ്പാനിൽ ഏകദേശം 72,000 സെക്കിൾ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത് ഇത് രാജ്യത്തെ റോഡപകടങ്ങളേക്കാൾ 20 ശതമാനം കൂടുതലാണ്.
2024ന്റെ ആദ്യപകുതിയിൽ സൈക്കിൾ അപകടങ്ങൾ മൂലം ഒരു മരണവും 17 ഗുരുതരമായ പരിക്കുകളും റിപ്പോർട്ട് ചെയ്തു. 2018നും 2022നുമിടയിൽ സൈക്കിൾ യാത്രക്കാരുടെ ഫോൺ ഉപയോഗം മൂലം 454 അപകടങ്ങൾ ഉണ്ടായതായി പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർദ്ധനവാണിത്. 2023ൽ സൈക്കിൾ യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്ന നിയമം അധികൃതർ നിർബന്ധമാക്കിയിരുന്നു. ഗതാഗത നിയമലംഘനത്തിന് സൈക്കിൾ യാത്രക്കാർക്ക് പിഴ ചുമത്താൻ പൊലീസിനെ അനുവദിക്കുന്ന ബിൽ മെയ് മാസത്തിലാണ് ജപ്പാൻ പാർലമെന്റ് പാസാക്കിയത്.