
സുഡാന്‍ ആഭ്യന്തരയുദ്ധം; വര്‍ധിക്കുന്ന പട്ടിണിയും ലൈംഗികാതിക്രമവും, 14 ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി
സുഡാനിലെ യുദ്ധത്തില്‍ 14 ദശലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ത്ഥികളായതായി ഐക്യരാഷ്ട്രസഭ. അഭയാര്‍ത്ഥികളായവരില്‍ പകുതിയിലധികവും സ്ത്രീകളും, നാലിലൊന്ന് പേര്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്. സുഡാനിലെ യുഎന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫാക്റ്റ് ഫൈന്‍ഡിംഗ് മിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അര്‍ദ്ധസൈനികര്‍ സ്ത്രീകളെ വേട്ടയാടുകയാണെന്ന് വെളിപ്പെടുത്തി. അവിടെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്ന താരത്തിലാണെന്ന് ഫാക്ട് ഫൈന്‍ഡിങ് മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം പേരാണ് വീടുവിട്ട് പലായനം ചെയ്തത്. അവരില്‍ 11 ദശലക്ഷം പേര്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. അയല്‍രാജ്യങ്ങളിലേക്ക് 3.1 ദശലക്ഷം പേരാണ് പലായനം ചെയ്തത്. അഭയാര്‍ഥികളായി രാജ്യം വിട്ടു പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഐഒഎം ഡയറക്ടര്‍ ജനറല്‍ ആമി പോപ്പ് പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ സ്ഥിതി വിശേഷത്തെ ദുരന്തം എന്നാണ് ആമി പോപ്പ് വിശേഷിപ്പിച്ചത്. സുഡാനിലെ ജനങ്ങള്‍ക്ക് ഇതൊരു ജീവനുള്ള പേടി സ്വപ്നമാണെന്നും, പട്ടിണിയും രോഗങ്ങളും ലൈംഗികാതിക്രമങ്ങളും അവിടെ വ്യാപകമാണെന്നും അവര്‍ പറഞ്ഞു. സുഡാനിലെ 50 ശതമാനം വരുന്ന ജനങ്ങളും ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ദുരിതമനുഭവിക്കുകയാണ്.
ഒരു വര്‍ഷത്തിലധികമായി സുഡാനില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി 14 ദശലക്ഷത്തിലധികം ആളുകളാണ് സ്വന്തം രാജ്യത്ത് നിന്ന് അഭയാര്‍ത്ഥികളായത്. അവിടുത്തെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ പ്രതിസന്ധി സൃഷ്ടിച്ചതായി യുഎന്നിന്റെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) അറിയിച്ചു. 2019 ല്‍ സുഡാനിലെ മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ സൈനിക അട്ടിമറിയില്‍ നീക്കം ചെയ്യാന്‍ മുമ്പ് സഹകരിച്ചിരുന്നവരാണ് സുഡാനീസ് സായുധ സേനയും (എസ്എഎഫ്), സൈന്യത്തിന്റെ മുന്‍ അര്‍ദ്ധസൈനിക സഖ്യകക്ഷികളായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും. എന്നാല്‍ ഇവര്‍ തമ്മിലുള്ള അധികാര തര്‍ക്കങ്ങളേ തുടര്‍ന്ന് 2023 ഏപ്രിലിലാണ് സുഡാനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.