
ആശങ്കയുണർത്തുന്നു, സെറിലാക്കിലെ പഞ്ചസാര
ഏഷ്യൻ രാജ്യങ്ങളിൽ ലഭിക്കുന്ന കുട്ടികൾക്ക് നൽകുന്ന സെറിലാക്കിൽ പഞ്ചസാരയുടെ അളവ് കൂടുതലെന്ന് ബിബിസി റിപ്പോർട്ട്. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ വിറ്റുവരവുള്ള ഉത്പന്നങ്ങളിലൊന്നാണ് നെസ്ലെയുടെ സെറിലാക്. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും, കുറഞ്ഞ വിലയും, ജീവിതചെലവ് വർദ്ധിച്ചതുമാണ് ഈ ഉത്പന്നത്തെ സ്വീകാര്യമാക്കിയത്. കുഞ്ഞുകൾക്ക് ആവശ്യമായ ചില നിർണ്ണായക പോഷകങ്ങൾ കൂടി ഈ ഉത്പന്നത്തിലുണ്ടെന്നാണ് അവകാശവാദം.
കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി ലോകമെമ്പാടും ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും വിവിധയിടങ്ങളിൽ ഈ ഉത്പന്നത്തിൽ ഉപയോഗിക്കുന്ന ചേരുവകളിൽ വ്യത്യാസമുണ്ട്. ഫിലിപ്പിൻസിലും യുകെയിലും ലഭ്യമാവുന്ന സെറിലാക്കിൽ മൈക്രോന്യൂട്രിയന്റുകൾ ഉൾപ്പെട്ടിട്ടുണ്ട്.
പരമ്പരാഗതമായ ഭക്ഷണക്രമം ഒഴിവാക്കി സൗകര്യപ്രദമായ ഭക്ഷണങ്ങളിലേക്ക് കൂടുമാറ്റം നടത്തുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിച്ച് വരുന്നത് ആരോഗ്യവിദഗ്ധരിൽ ആശങ്കയുണ്ടാക്കുന്നു.
ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, ലോകാരോഗ്യ സംഘടന, ഭക്ഷ്യനിർമ്മാതാക്കൾ, യുഎൻ ഏജൻസികൾ, സർക്കാരുകൾ എന്നിവയുടെ സംയുക്ത കൂട്ടായ്മ പുറത്തിറക്കിയ കോഡെക്സ് കമ്മീഷനിൽ നിന്നുള്ള മാനദണ്ഡങ്ങൾ നിർദ്ദേശങ്ങൾ എന്നിവ പാലിച്ചാണ് ഉത്പന്നങ്ങളുടെ നിർമ്മിതിയെന്ന് നെസ്ലെയുടെ ന്യൂട്രീഷൻ ബിസിനസ് എക്സിക്യൂട്ടീവ് ഓഫീസർ അർലിൻ ടാൻ ബന്റോട്ടോ പറയുന്നു.
തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് എല്ലായ്പ്പോഴും അന്തർദേശീയവും പ്രാദേശികവുമായ മാർഗനിർദ്ദേശങ്ങളുടെ പരിധിയ്ക്ക് താഴെയാണെന്ന് അർലിൻ ടാൻ ബന്റോട്ടോ പറയുന്നു. എന്നാൽ നിലവിലെ മാനദണ്ഡങ്ങൾ അപര്യാപ്തമാണെന്നും മൂന്ന് വയസിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിലെ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
പകുതിയിലേറെ ഉത്പന്നങ്ങളിലും പഞ്ചസാരയും മധുരവും ചേർത്തിട്ടുണ്ടെന്നാണ് തെക്കുകിഴക്കൻ ഏഷ്യയിൽ ലഭ്യമാവുന്ന 1600 ശിശുഭക്ഷണങ്ങളിൽ യൂണിസെഫ് നടത്തിയ പഠനം പറയുന്നത്. മസ്തിഷ്കത്തിന് ആവശ്യമായ ഡിഎച്ച് എയുടെ മത്സ്യത്തിന് സമാനമായ രുചിയും അയൺ പോലുള്ളവയുടെ ലോഹരുചിയും ഒഴിവാക്കാനാണ് സെറിലാക്കിൽ മധുരം ഉപയോഗിക്കുന്നതെന്ന് ഇതിന് നെസ്ലെ വിശദീകരണം നൽകുന്നു.
ഭക്ഷണക്രമത്തിൽ വന്ന മാറ്റം കുഞ്ഞുങ്ങളിലെ പോഷകാരോഗ്യക്കുറവിന് കാരണമായെന്നാണ് മനിലയിലെ ഒരു ക്ലിനിക്ക് നടത്തിയ ഒരു പഠനം പറയുന്നത്. ഇത്തരം കാരണങ്ങൾ കൊണ്ടെല്ലാമാണ് സെറിലാക്കിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് ആശങ്കയ്ക്ക് കാരണാവുന്നതെന്ന് ഡോ മിയാൻ സിൽവസ്റ്ററിനെ പോലെയുള്ള പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നത്. ഫിലിപ്പൻസിലെ സെറിലാക്കിന്റെ ഏറ്റവും പ്രചാരമുള്ള ഫ്ലേവറിൽ 17.5 ഗ്രാം പഞ്ചസാരയാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇത് നാല് ടീസ്പൂൺ പഞ്ചസാരയേക്കാൾ അധികമാണ്.
ആദ്യകാല ജീവിതത്തിലെ ഡയറ്റിൽ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുന്നത് മധ്യവയസ്സിലെ ടൈപ്പ് 2 പ്രമേഹത്തിൻ്റെ നിരക്കിൽ 35 ശതമാനം കുറവും രക്തസമ്മർദ്ദത്തിൽ 20 ശതമാനം കുറവും രേഖപ്പെടുത്തുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ജീവിതത്തിൻ്റെ ആദ്യ 1,000 ദിവസങ്ങളിൽ ആരോഗ്യകരമായ പോഷകാഹാരം ലഭിക്കേണ്ടത് ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഈ ആഴ്ച്ച പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.


