
ബുൾഡോസർരാജ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന കർശന നിർദ്ദേശവുമായി സുപ്രീം കോടതി. ബുൾഡോസർ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. ജുഡീഷറിയുടെ ചുമതല സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം. ഓരോ കുടുംബത്തിന്റെയും സ്വപ്‌നമാണ് വീടെന്നും അത് നഷ്ടമാകരുതെന്നതാണ് മനുഷ്യന്റെ സ്വപ്നമെന്നും കോടതി പറഞ്ഞു.
ഉദ്യോഗസ്ഥർ അധികാരം കൈയിലെടുക്കുന്നത് കടുത്ത നടപടിയാണെന്നും ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം തടയണമെന്നും സുപ്രീകോടതി ആവശ്യപ്പെട്ടു. അനധികൃതമായ സ്ഥലത്താണ് വീടെങ്കിൽ രജിട്രേട്ഡ് പോസ്റ്റിൽ നോട്ടീസ് നൽകണം. നോട്ടീസ് നൽകി പതിനഞ്ച് ദിവസത്തെ ശേഷം മാത്രമേ നിയമവിരുദ്ധ നിർമ്മാണങ്ങൾ പൊളിക്കാൻ പാടുള്ളൂവെന്ന് കോടതി വ്യക്തമാക്കി. കുറ്റാരോപിതനെ മുൻവിധിയോടെ കാണാനാവില്ലെന്നും ആരാണ് കുറ്റക്കാരെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ലെന്നും കോടതി പറഞ്ഞു.
അധികാര ദുര്‍വിനിയോഗം ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം കൂടിയാണ്. നിര്‍മ്മാണം പൊളിക്കാന്‍ ഉത്തരവിട്ടാല്‍ അപ്പീലിനുള്ള അവസരം നല്‍കണം. അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമല്ലെന്നും കോടതി വ്യക്തമാക്കി. ആരോപണങ്ങളുടെ പേരിൽ ഒരു പൗരന്റെ വീട് ഏകപക്ഷീയമായി പൊളിക്കുന്നത് ഭരണഘടന നിയമത്തെയും അധികാരവിഭജനതത്വത്തെയും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി ആർ ഗവായി ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.