
വിദഗ്ധരുടെ കത്തിൽ അത്ഭുതം: എം ബി രാജേഷ്
കേരളം അതിദരിദ്ര്യ നിർമാർജ്ജനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധരുടെ കത്ത് അത്ഭുതപ്പെടുത്തുന്നു എന്ന് മന്ത്രി എം ബി രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. കൃത്യമായ മാർഗ്ഗ രേഖകളോടെയാണ് കേരളത്തിൽ അതിദാരിദ്ര്യ നിർമാർജ്ജനം നടപ്പാക്കിയതെന്ന് എം ബി രാജേഷ് പറഞ്ഞു. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (KILA) നേതൃത്വത്തിൽ 4 ലക്ഷം ആളുകളെ പരിശീലിപ്പിച്ചെന്നും, പബ്ലിക്ക് ഡൊമൈനിൽ എല്ലാ വിവരങ്ങളും ലഭ്യമാകുമ്പോൾ ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നത് ശരി ആണോ എന്നും അദ്ദേഹം ചോദിച്ചു.
കത്തിൽ പറയുന്നതുപോലെ ദാരിദ്ര്യം നിർമാർജ്ജനമല്ല സർക്കാർ നടപ്പാക്കിയത്, മറിച്ച് അതിദാരിദ്ര്യ നിർമാർജ്ജനം ആണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. ജീവിതം തന്നെ മുന്നോട് കൊണ്ടുപോവാൻ കഴിയാത്തവരാണ് അതിദരിദ്രർ , അടിസ്ഥാന സേവനം ലഭ്യമാവാത്ത, അടിസ്ഥാന രേഖകൾ പോലും ഇല്ലാത്തവർ, അവരെ അതിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നു അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. കത്ത് അയച്ച വിദഗ്ധർക്ക് അതിദാരിദ്ര്യത്തെപ്പറ്റി വ്യക്തത ഉണ്ടെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സ്വീകരിച്ച പ്രക്രിയയും സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.


