
സൂസി വിൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വിൽസിനെ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് നടത്തുന്ന ആദ്യ നിയമനങ്ങളിൽ ഒന്നാണ് ഇത്. ട്രംപിന്റെ പ്രധാനപ്പെട്ട പ്രചാരണ മാനേജർമാരിൽ ഒരാളായിരുന്നു സൂസി വിൽസ്. ജനുവരി 20ന് ട്രംപ് പ്രസിഡന്റ് ആയി ചുമതലയേൽക്കും.
പ്രസിഡന്റിന്റെ നിത്യേനയുള്ള പരിപാടികൾ നിയന്ത്രിക്കുന്ന വ്യക്തിയെന്ന ചീഫ് ഓഫ് സ്റ്റാഫ് സാധാരണയായി വലിയ സ്വാധീനം ചെലുത്തുന്ന പദവിയാണ്. പ്രസിഡന്റിന്റെ 'ഗേറ്റ്കീപ്പർ' എന്നാണ് ചീഫ് ഓഫ് സ്റ്റാഫിനെ വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക പ്രസിഡന്റിന്റെ സമയവും ഷെഡ്യൂളും നിശ്ചയിക്കുക എന്നിവയാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചുമതലകൾ . മറ്റ് സർക്കാർ വകുപ്പുകളുമായും നിയമനിർമ്മാതാക്കളുമായും ചീഫ് ഓഫ് സ്റ്റാഫ് ബന്ധം നിലനിർത്തേണ്ടതുണ്ട്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് 67 കാരിയായ വിൽസ്.
"സൂസി കർക്കശക്കാരിയാണ്, മിടുക്കിയാണ്, ആധുനികയാണ്, സാർവത്രികമായി ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു," ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. "അവർ നമ്മുടെ രാജ്യത്തിന് അഭിമാനം പകരുമെന്നതിൽ എനിക്ക് സംശയമില്ല." തിരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പരാജയപ്പെടുത്തിയതിനുശേഷം ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിലെ തന്റെ വസതിയായ മാർ-എ-ലാഗോ ക്ലബ്ബിൽ കഴിയുകയാണ്.
ദീർഘകാലമായി ഫ്ലോറിഡ ആസ്ഥാനമായുള്ള രാഷ്ട്രീയ തന്ത്രജ്ഞയായ വിൽസും സഹപ്രചാരണ മാനേജർ ക്രിസ് ലാസിവിറ്റയുമാണ് ഇത്തവണ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രധാനമായും ചുക്കാൻ പിടിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ വിജയ പ്രസംഗത്തിൽ ട്രംപ് ഇരുവർക്കും നന്ദി പറഞ്ഞിരുന്നു.