TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കയില്‍ 18 പേരെ വെടിവെച്ച് കൊന്ന കേസിലെ പ്രതി മരിച്ച നിലയില്‍

28 Oct 2023   |   1 min Read
TMJ News Desk

മേരിക്കയില്‍ 18 പേരെ വെടിവെച്ചു കൊന്ന കേസിലെ പ്രതി റോബര്‍ട്ട് കാഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ സൈനികനായ കാഡിനെ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. യുഎസിലെ ലൂവിസ്റ്റനിലുണ്ടായ വെടിവയ്പ്പിലാണ് 18 പേര്‍ കൊല്ലപ്പെടുകയും 40 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. മൂന്നിടങ്ങളിലാണ് വെടിവെയ്പ്പ് ഉണ്ടായത്. 

മുന്‍ സൈനികന്‍ റോബര്‍ട്ട് കാഡ് എന്നയാളാണ് അക്രമിയെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായും വ്യാഴാഴ്ച തന്നെ പോലീസ് അറിയിച്ചിരുന്നു. അക്രമിയുടെ ചിത്രം അധികൃതര്‍ പുറത്തുവിടുകയും ചെയ്തു. പ്രതിയെ പിടികൂടാത്തതിനാല്‍ വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് കാഡിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അപ്രതീക്ഷിത ആക്രമണം 

തോക്കുമായി എത്തിയ പ്രതി ജനക്കൂട്ടത്തിനു നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ലെവിസ്റ്റണിലെ കായിക കേന്ദ്രത്തില്‍ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവെയ്പ്പുണ്ടായത്. തുടര്‍ന്ന് ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലും വെടിവെയ്പ്പുണ്ടായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ടെലസ്‌കോപ്പ് ഘടിപ്പിച്ച എആര്‍ 15 റൈഫിളുപയോഗിച്ചാണ് വെടിയുതിര്‍ത്തത്. 

വെടിയൊച്ചയും ആളുകള്‍ മരിച്ചു വീഴുന്നതും കണ്ട് ജനം പരിഭ്രാന്തരായി. പലരും തോക്കിന്‍ മുനയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ വിവിധ ആശുപത്രികളെ ഏകോപിപ്പിച്ചാണ് പരുക്കേറ്റവരുടെ ചികിത്സ സാധ്യമാക്കുന്നതെന്ന് സെന്‍ട്രല്‍ മെയ്ന്‍ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പ്രദേശത്തെ ഗവര്‍ണറും യുഎസ് പ്രസിഡന്റ് ജോ ബൈഡനും അപലപിക്കുകയും അക്രമിയെ പിടികൂടാത്ത സാഹചര്യത്തില്‍ പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 

ഏകദേശം 38,000 ആളുകള്‍ താമസിക്കുന്ന പ്രദേശമായ ലെവിസ്റ്റണ്‍, മെയ്നിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ്. പോര്‍ട്ട്ലാന്റിന് വടക്ക് 36 മൈല്‍ അകലെയാണ് ലെവിസ്റ്റണ്‍ സ്ഥിതി ചെയ്യുന്നത്. 2019 നു ശേഷം യുഎസില്‍ ഏറ്റവും അധികം ആളുകള്‍ മരിച്ചത് ഈ വെടിവയ്പ്പിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുഎസില്‍ കൊളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു പൊലീസ് ഓഫീസര്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞവര്‍ഷം ടെക്സാസിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ കുട്ടികളും അധ്യാപകരും അടക്കം 19 പേരും കൊല്ലപ്പെട്ടിരുന്നു.


#Daily
Leave a comment