
ആദിവാസി യുവാവിനെ മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മർദിച്ച സംഭവത്തിലെ കുറ്റാരോപിതരായ രണ്ട് പേർ പിടിയിൽ. ഷോളയൂർ സ്വദേശികളായ വിഷ്‌ണു ദാസ്(31), റെജിൽ മാത്യു(21) എന്നിവരെയാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കുന്ന വാഹനത്തിലെ ഡ്രൈവറും സഹായിയുമാണ് പിടിയിലായവർ.
അഗളി ചിറ്റൂർ ഉന്നതിയിലെ 19കാരനായ സിജുവാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. മെയ് 24നാണ് സംഭവം. റോഡിലൂടെ നടന്നു വരികയായിരുന്ന സിജു കാൽവഴുതി വാഹനത്തിന് മുന്നിൽ വീണത് മനപ്പൂർവമാണെന്ന് പറഞ്ഞായിരിന്നു മർദ്ദനം. ഇതിനെ തുടർന്ന് വാഹനത്തിന് നേരെ സിജു കല്ലെടുത്ത് എറിഞ്ഞതിൽ പിക്കപ്പ് വാനിന്റെ ചില്ലുഗ്ലാസ് പൊട്ടി. അതിനെ തുടർന്നാണ് കുറ്റാരോപിതരായവർ യുവാവിനെ വൈദ്യുതി തൂണിൽ കെട്ടിയിട്ടത്. കുറച്ച് സമയശേഷം സംഭവസ്ഥലത്തെത്തിയ സിജുവിന്റെ സുഹൃത്തുക്കൾ കെട്ടഴിച്ചു വിട്ടതോടെ സിജു കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടി.
പാൽ വണ്ടി തടഞ്ഞു കേടുപാടുകൾ വരുത്തിയതിന്റെ പേരിൽ വാഹന ഉടമ ആദിവാസി യുവാവിന് എതിരെ അഗളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


