
സിറിയന്‍ സൈന്യം 700ല്‍ അധികം അലാവൈറ്റുകളെ വധിച്ചു
അലാവൈറ്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് സാധാരണക്കാരെ സിറിയന്‍ സൈന്യം കൊലപ്പെടുത്തി. വെള്ളി, ശനി ദിവസങ്ങളിലായി ഈ വിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ 30 ഓളം കൂട്ടക്കൊലകളില്‍ 745 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എസ്ഒഎച്ച്ആര്‍) പറഞ്ഞു.
പുറത്താക്കപ്പെട്ട പ്രസിഡന്റായ ബാഷര്‍ അല്‍-അസദ് ഉള്‍പ്പെടുന്ന വിഭാഗമാണ് അലാവൈറ്റുകള്‍. ഇതാണ് അവരെ നിലവിലെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കുന്നത്. ആക്രമണം നടക്കുന്ന തീരദേശമേഖലയായ ലടാകിയ, ടാര്‍ടൂസ് പ്രവിശ്യകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ അസാദ് ഭരണകൂടത്തെ റബലുകള്‍ അട്ടിമറിച്ച് ഭരണം പിടിച്ചശേഷം നടക്കുന്ന ഏറ്റവും വലിയ അക്രമമാണിത്. 1,000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ സൈന്യത്തിലും അസാദിനോട് കൂറുപുലര്‍ത്തുന്ന ആയുധധാരികളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
ഇസ്ലാമിസ്റ്റ് സര്‍ക്കാരിന്റെ സൈന്യത്തില്‍ ഉള്‍പ്പെടുന്ന 125 ഓളം പേരും അസാദ് അനുകൂലികളായ 148 പോരാളികളും കൊല്ലപ്പെട്ടുവെന്ന് എസ്ഒഎച്ച്ആര്‍ റിപ്പോര്‍ട്ട് പറയുന്നു. സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ നടന്ന വഞ്ചനാപരമായ ആക്രമണത്തിനുശേഷം നിയന്ത്രണം സര്‍ക്കാര്‍ തിരിച്ചുപിടിച്ചുവെന്ന് സിറിയയുടെ പ്രതിരോധന മന്ത്രാലയ വക്താവ് രാജ്യത്തെ സന വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അലാവൈറ്റുകള്‍ റഷ്യയുടെ സൈനിക ബേസില്‍ അഭയം പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ബേസിന് പുറത്ത് ഡസന്‍കണക്കിന് ആളുകള്‍ ജനങ്ങള്‍ക്ക് റഷ്യയുടെ സംരക്ഷണം ആവശ്യമുണ്ടെന്ന് വിളിച്ചു പറയുന്ന വീഡിയോ പ്രചരിക്കുന്നു.
അയല്‍രാജ്യമായ ലബനനിലേക്കും ആളുകള്‍ പലായനം ചെയ്യുന്നുണ്ട്.
സുന്നി മുസ്ലിം ഭൂരിപക്ഷമായ സിറിയയില്‍ ഷിയ ഇസ്ലാം വിഭാഗത്തില്‍പ്പെടുന്ന അലാവൈറ്റുകള്‍ രാജ്യത്തെ ജനസംഖ്യയില്‍ 10 ശതമാനത്തോളും വരും.