
സർവ്വശിക്ഷ ഫണ്ട്; സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്
സമഗ്ര ശിക്ഷ പദ്ധതി പ്രകാരം ലഭിക്കേണ്ട വാര്‍ഷിക വിഹിതമായ 2,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതിന് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ത്രിഭാഷ പദ്ധതി അടക്കം ദേശീയ വിദ്യാഭ്യാസ നയത്തിനും പിഎം ശ്രീ സ്‌കൂള്‍ പദ്ധതിക്കും എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കാരണമാണ് സമഗ്ര ശിക്ഷ ഫണ്ട് സംസ്ഥാനത്തിന് നല്‍കാത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
സമഗ്ര ശിക്ഷ പദ്ധതി ഒരുതരത്തിലും ദേശീയ വിദ്യാഭ്യാസ നയവുമായും പിഎം ശ്രീ സ്‌കൂളുമായും ബന്ധമില്ലെന്നും തമിഴ്‌നാട് പറയുന്നു.
സഹകരണ ഫെഡറലിസമെന്ന ആശയത്തെക്കുറിച്ചുള്ള അജ്ഞത കാരണമാണ് സമഗ്ര ശിക്ഷ പദ്ധതി പ്രകാരം സംസ്ഥാനത്ത് ലഭിക്കാന്‍ അവകാശപ്പെട്ട ഫണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്ന തുക പലിശ സഹിതം സംസ്ഥാനത്തിന് നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല. പുതിയ ദേശീയ വിദ്യഭ്യാസ നയത്തോടുള്ള എതിര്‍പ്പ് കാരണമാണ് പദ്ധതി നടപ്പിലാക്കാത്തത്.


