TMJ
searchnav-menu
post-thumbnail

TMJ Daily

തിരഞ്ഞെടുപ്പ് രേഖകളില്‍ കൈകടത്തല്‍; യുഎസിലെ മുന്‍ കൗണ്ടി ക്ലര്‍ക്കിനു 9 വര്‍ഷം തടവ്

04 Oct 2024   |   1 min Read
TMJ News Desk

ഫ്ളോറിഡയിലെ മുന്‍ മേസ കൗണ്ടി ക്ലര്‍ക്കായ ടീന പീറ്റേഴ്‌സിന് 9 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് യുഎസ് കോടതി. പീറ്റേഴ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിവരങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വാദങ്ങള്‍ക്ക് ബലം നല്‍കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പീറ്റേഴ്‌സിന്റെതെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് രേഖകള്‍ അട്ടിമറിച്ചിട്ടുണ്ടെന്ന വാദം കള്ളമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടും, വീണ്ടും അതില്‍ തന്നെ ഉറച്ചു നിന്ന പീറ്റേഴ്‌സ് തന്റെ ജോലിക്ക് വേണ്ട പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഓഗസ്റ്റില്‍ മേസ കൗണ്ടിയുടെ തിരഞ്ഞെടുപ്പ് സിസ്റ്റം ഉപയോഗിക്കാന്‍ മറ്റൊരാള്‍ക്ക് തന്റെ സുരക്ഷാ കാര്‍ഡ് നല്‍കിയെന്നതാണ് ടീന പീറ്റേഴ്‌സിനെതിരെ ചുമത്തിയ കുറ്റം. തീവ്രവലതുപക്ഷ ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന പീറ്റേഴ്‌സ് യുഎസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയാണ് പിന്തുണയ്ക്കുന്നത്. ഒരവസരം കൂടെ ലഭിച്ചാല്‍ നിങ്ങള്‍ ഇതേ കുറ്റം വീണ്ടും ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്ന് ജില്ല ജഡ്ജ് മാത്യു ബാരറ്റ് പറഞ്ഞു. കുറ്റം ചെയ്തതില്‍ യാതൊരു കുറ്റബോധവും പീറ്റേഴ്‌സിനില്ലെന്ന് മനസിലാക്കുന്നുവെന്നും ബാരറ്റ് കൂട്ടിച്ചേര്‍ത്തു.

'മൈ പില്ലോ' എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ മൈക്ക് ലിന്‍ഡലുമായി അടുപ്പമുള്ള ആള്‍ക്കാണ് സുരക്ഷ കാര്‍ഡ് പീറ്റേഴ്‌സ് നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റും 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍സിന്റെ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും പിന്തുണക്കാരനുമാണ് ലിന്‍ഡല്‍. തിരഞ്ഞെടുപ്പ് മെഷീനുകള്‍ അട്ടിമറിച്ചെന്ന വാദങ്ങള്‍ ഉന്നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം കൂടെയാണ് ലിന്‍ഡല്‍.

തിരഞ്ഞെടുപ്പ് അട്ടിമറി വാദം ഉന്നയിക്കുന്നവരുടെ കൂടെ ചേര്‍ന്ന് അത്തരം നുണകളില്‍ അടിയുറച്ച് വിശ്വസിക്കുകയും, പ്രശസ്തിക്ക് വേണ്ടിയുമാണ് ലിന്‍ഡല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്ന് വിചാരണയ്ക്കിടയില്‍ വാദമുയര്‍ന്നു. താന്‍ സത്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് പീറ്റേഴ്‌സ് പറഞ്ഞു. നിയമം ലംഘിച്ചു താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും, മേസ കൗണ്ടിയിലെ ജനങ്ങളെ സേവിക്കണം എന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും പീറ്റേഴ്‌സ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വാദത്തില്‍ പീറ്റേഴ്‌സ് ഉറച്ചു നിന്നപ്പോള്‍ അന്വേഷണങ്ങളില്‍ അങ്ങനെയൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ജഡ്ജ് ബാരറ്റ് ഓര്‍മിപ്പിച്ചു.


#Daily
Leave a comment