
നൈജീരിയയില്‍ ടാങ്കര്‍ സ്‌ഫോടനം; 140 മരണം
നൈജീരിയയില്‍ തകര്‍ന്ന ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 140ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ദാരുണമായ സംഭവമായി മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുന്നു.
നൈജീരിയയിലെ ജിഗാവാ സംസ്ഥാനത്തെ മജിയ നഗരത്തിനടുത്തുള്ള എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം വാഹനാപകടം ഉണ്ടാവുന്നത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ബക്കറ്റിലും കപ്പിലുമായി ഇന്ധനം ശേഖരിക്കുന്നതിനിടെ ആയിരുന്നു ടാങ്കര്‍ സ്‌ഫോടനം ഉണ്ടായത്. ആളുകള്‍ അപകട സ്ഥലത്ത് തടിച്ചു കൂടിയതാണ് ആളപായത്തിന് കാരണമായതെന്ന് ജിഗാവാ പോലീസ് അറിയിച്ചു. മരണസംഖ്യ 140 ല്‍ കൂടുതലാണെന്നും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും ജിഗാവ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ അറിയിച്ചു. വാഹനത്തിന് സമീപത്തേക്ക് പോകരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇത് അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാവാതിരുന്നത് ആണ് അപകടത്തിലേക്ക് നയിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ നൈജീരിയയില്‍ ടാങ്കര്‍ അപകടങ്ങള്‍ സാധാരണമാണ്. അപര്യാപ്തമായ റെയില്‍വേ സംവിധാനങ്ങളും ഉപയോഗ ശൂന്യമായ വിമാനത്താവളങ്ങളുമുള്ള നൈജീരിയയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി റോഡ് ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. നാഷണല്‍ ഓയില്‍ സ്പില്‍ ഡിറ്റക്ഷന്‍ ആന്റ് റെസ്‌പോണ്‍സ് ഏജന്‍സിയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും നൈജീരിയയിലെ പല ഭാഗങ്ങളിലുമായി ഇന്ധന ചോര്‍ച്ചകള്‍ സംഭവിക്കുന്നുണ്ട്.
സമ്പദ് വ്യവസ്ഥ ഏറ്റവും തകര്‍ന്നിരിക്കുന്ന നൈജീരിയയില്‍ ഭക്ഷണത്തെ പോലെ തന്നെ കൊതിപ്പിക്കുന്ന ഒരു ചരക്കായി ഇന്ധനവും മാറിയിരിക്കുന്നു. ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ധനവില മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഓയില്‍ കമ്പനി ഒരു മാസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വര്‍ദ്ധിപ്പിച്ചത് നിരാശയുണ്ടാക്കിയിട്ടുണ്ട്. അപകട സാധ്യതകളുണ്ടായിട്ടും ജനങ്ങള്‍ ഇത്തരം ടാങ്കറുകളെ സമീപിക്കാനും ഇന്ധനം ശേഖരിക്കാനും വില്‍ക്കാനും ശ്രമിക്കുന്നത് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കാനിടയാക്കും.