TMJ
searchnav-menu
post-thumbnail

TMJ Daily

തീരുവ യുദ്ധം: ചൈന ബോയിങ് വിമാനങ്ങള്‍ തിരിച്ചയച്ചു

24 Apr 2025   |   1 min Read
TMJ News Desk

ചൈന യുഎസില്‍ നിന്നും ഓര്‍ഡര്‍ ചെയ്തിരുന്ന ബോയിങ് വിമാനങ്ങള്‍ തിരിച്ചയച്ചു. ട്രംപ് ഭരണകൂടം ചൈനയുടെ മേല്‍ ചുമത്തിയ വന്‍തീരുവയ്ക്ക് തിരിച്ചടിയായിട്ടാണ് നടപടി.

രണ്ട് വിമാനങ്ങള്‍ ചൈന തിരിച്ചയച്ചുവെന്നും ഒരെണ്ണം താമസിയാതെ തിരിച്ചെത്തുമെന്നും ബോയിങ്ങ് മേധാവി കെല്ലി ഓര്‍ട്ട്ബര്‍ഗ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിന്റെ സൂചനയാണ്.

ചൈന ഈ വര്‍ഷം 50ല്‍ അധികം വിമാനങ്ങള്‍ക്കാണ് ബോയിങിന് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഡെലിവറി സ്വീകരിക്കുന്നില്ലെന്ന് ചൈനീസ് കമ്പനികള്‍ ബോയിങ്ങിനെ അറിയിച്ചു. തീരുവ സാഹചര്യം മൂലമാണ് ചൈന വിമാനങ്ങള്‍ സ്വീകരിക്കാത്തതെന്ന് കെല്ലി പറഞ്ഞു.

ചൈനയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 145 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയത്. തിരിച്ചടിയായി യുഎസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചൈന 125 ശതമാനം തീരുവയും ചുമത്തി.

ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. തീരുവ കുറയ്ക്കുമെന്നും എന്നാല്‍ അത് പൂജ്യം ആക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അമേരിക്കയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ബോയിങ്ങാണ്. യുഎസിന് പുറത്തുള്ള വാണിജ്യ വിമാനങ്ങളുടെ വില്‍പനയുടെ ഏകദേശം 70 ശതമാനവും ബോയിങ്ങിന്റേതാണ്.

ചൈന വിമാനങ്ങളെ നിരസിച്ചത് മറ്റ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ക്ക് ഉപകാരമായിട്ടുണ്ട്. ബോയിങ് നിലവില്‍ നിര്‍മ്മിച്ച 41 വിമാനങ്ങളും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമം തുടങ്ങി. ഓര്‍ഡര്‍ നല്‍കി വിമാനത്തിനായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും നേരത്തെ വിമാനം നല്‍കാന്‍ ബോയിങ്ങിനാകും.






 

#Daily
Leave a comment