TMJ
searchnav-menu
post-thumbnail

TMJ Daily

തെലങ്കാന തുരങ്ക ദുരന്തം: തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ വിരളമെന്ന് മന്ത്രി

24 Feb 2025   |   1 min Read
TMJ News Desk

തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് നാശനഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്ന് മന്ത്രി ജുപള്ളി കൃഷ്ണ പറഞ്ഞു. എങ്കിലും അവരുടെ അടുത്ത് എത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുന്നതായി അദ്ദേഹം പറഞ്ഞു.

ഒമ്പത് മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിന്റെ അവസാനഭാഗത്തില്‍ 25 അടിയോളം ചെളി നിറഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ടണലില്‍ അപകടം നടന്ന ഭാഗം മന്ത്രി സന്ദര്‍ശിച്ചു.

2023ല്‍ ഉത്തരഖണ്ഡിലെ സില്‍ക്യാര ബെന്‍ഡ്- ബാര്‍കോട് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച റാറ്റ് ഹോള്‍ മൈനര്‍മാരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ മൂന്ന് നാല് ദിവസം വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ഇവിടെ അടിഞ്ഞു കൂടിയ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുക ശ്രമകരമാണ്.

ശനിയാഴ്ച്ചയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം 48 മണിക്കൂറുകള്‍ പിന്നിട്ടു.

തുരങ്കത്തില്‍ അപകടം നടന്ന 13.5 കിലോമീറ്റര്‍ മുതലുള്ള ഭാഗത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ ചെളിയും മറ്റും നിറഞ്ഞു കിടക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്നു. അപകടം നടന്ന ഭാഗത്ത് മണ്ണ് തുരക്കുന്ന യന്ത്രം ഉണ്ട്. ജീവനക്കാര്‍ അതിനുള്ളില്‍ ആണ് കുടുങ്ങിയിട്ടുള്ളതെന്ന് കരുതിയാല്‍ പോലും ഓക്‌സിജന്‍ ലഭ്യമായിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും ചെളി നിറഞ്ഞ് കിടക്കുന്ന ഭാഗത്തിന് അപ്പുറത്തേക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുണ്ട്.


#Daily
Leave a comment