
ട്രംപ് വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടും ആക്രമണം തുടർന്ന് തായ്ലൻഡും കംബോഡിയയും
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തായ്ലൻഡിനോടും കംബോഡിയയോടും വെടിനിർത്തൽ ആവശ്യപ്പെട്ടതിന് ശേഷവും ഇരുകൂട്ടരിൽ നിന്നും ഞായറാഴ്ചയും പരസ്പരം ആക്രമണമുണ്ടായതായി തായ്ലൻഡും കംബോഡിയയും സ്ഥിരീകരിച്ചു. വെടിനിർത്തലിനുള്ള നടപടികൾ കൈക്കൊള്ളാമെന്ന് ഇരുരാജ്യവും അറിയിച്ചതായി ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ ശ്രമങ്ങൾക്ക് ഇരുരാജ്യങ്ങളും നന്ദി അറിയിച്ചെങ്കിലും ഇവർ തമ്മിലുള്ള ആക്രമണങ്ങൾ തുടരുകയാണ്. ആക്രമണങ്ങൾ തുടരുന്നതിൽ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരി.
തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിയിലെ 817 കിലോമീറ്ററിൽപ്പെട്ട സ്ഥലങ്ങളെച്ചൊല്ലി പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുകയാണ്. പുരാതന ഹിന്ദു ക്ഷേത്രങ്ങളായ ട മോൻ തോം, പതിനൊന്നാം നൂറ്റാണ്ടിലെ പ്രീഹ് വിഹാർ എന്നിവയുടെ ഉടമസ്ഥാവകാശമാണ് തർക്കങ്ങളുടെ കേന്ദ്രബിന്ദു. 1962ൽ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രീഹ് വിഹാറിനെ കംബോഡിയയ്ക്ക് നൽകി. എന്നാൽ 2008ൽ കംബോഡിയ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥലത്തെ ഉൾപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് സംഘർഷം രൂക്ഷമായി.


