
1968ലെ വിമാനപകടം മലയാളി ഉൾപ്പെടെ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ഹിമാചൽപ്രദേശിലെ റോത്തങ് പാസിലുണ്ടായ വിമാനപകടത്തിൽ മലയാളി ഉൾപ്പെടെ നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പത്തനംത്തിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് തിരച്ചിലിലൂടെ ലഭിച്ചത്.
102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡീഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ-12 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് കുളു ജില്ലയിലെ റോത്തങ്പാസിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ആകെ 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. തോമസ് ചെറിയാൻ, മൽഖാൻ സിംഗ്, ശിപായി നാരായൺ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മറ്റൊരാളുടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ എം തോമസ്-ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്നു തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസായിരുന്നു.
മൽഖാൻ സിംഗിന്റെയും ശിപായി നാരാണണൻ സിംഗിന്റെയും വസ്ത്രങ്ങളിൽ നിന്ന് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ആണ് അവരെ തിരിച്ചറിയാൻ സാധിച്ചത്. തോമസ് ചെറിയാൻ ശരീരത്തിൽ നിന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ലഭ്യമായിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടം ലഭിച്ച വിവരം ആദ്യം ആറന്മുള പോലീസ് വഴിയാണ് തോമസ് ചെറിയാന്റെ സഹോദരൻ തോമസ് തോമസ് അറിയുന്നത്. പിന്നീട് കരസേന ആസ്ഥാനത്ത് നിന്നുള്ള സന്ദേശം ലഭ്യമാവുകയും ചെയ്തു.
കാണാതായവരിൽ വേറെയും മലയാളികളും ഉൾപ്പെട്ടിരുന്നു കോട്ടയം ഇത്തിത്താനം കപ്പപ്പറമ്പിൽ കെ.കെ. രാജപ്പൻ, ആർമി സർവീസ് കോറിൽ ശിപായിയായിരുന്ന എസ്. ഭാസ്കരൻ പിള്ള, മെഡിക്കൽ കോറിന്റെ ഭാഗമായിരുന്ന പി.എസ്. ജോസഫ്, ബി.എം. തോമസ്, ക്രാഫ്റ്റ്സ്മാനായിരുന്ന കെ പി പണിക്കർ ഉള്‍പ്പടെഉള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു. 2003ലായിരുന്നു ആദ്യമായി വിമാനത്തിന്റെ ആദ്യ ഭാഗം കണ്ടെടുക്കുന്നത്. 2005, 2006, 2013, 2019 വർഷങ്ങളിൽ വിമാനത്തിന്റെ പല ഭാഗങ്ങളും കണ്ടെടുത്തിരുന്നു.