പുതിയ തൊഴിൽ ചട്ടം പ്രാബല്യത്തിൽ കൊണ്ട് വന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് പുതുക്കിയ തൊഴിൽ ചട്ടം പ്രാബല്യത്തിൽ കൊണ്ട് വന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ തൊഴിൽ അവകാശങ്ങളെ പൂർണമായും നിഷേധിക്കുന്നതാണ് പുതിയ ചട്ടം. മുൻപ് നിലനിന്നിരുന്ന 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചാണ് നാല് കോഡുകളായി മാറ്റിയത്. വേതന ചട്ടം, വ്യവസായബന്ധ ചട്ടം, സാമൂഹ്യസുരക്ഷാ ചട്ടം, തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽസാഹചര്യങ്ങളും വ്യവസ്ഥ ചെയ്യുന്ന ചട്ടം എന്നിങ്ങനെയാണ് നിലവിൽ ചുരുക്കിയിരിക്കുന്നത്.
2020ൽ കോവിഡ് സമയത്ത് പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ച ചെയ്യാതെ തൊഴിൽ ചട്ടം ഭേദഗതി ചെയ്തിരുന്നു. എന്നാൽ സിഐടിയു ഉൾപ്പടെയുള്ള ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെ തുടർന്ന് പുതിയ ചട്ടം അന്ന് പ്രാബല്യത്തിൽ കൊണ്ട് വന്നിരുന്നില്ല. പുതിയ തൊഴിൽ ചട്ട പ്രകാരം തൊഴിലാളികളെയും ജീവനക്കാരെയും മുന്നറിയിപ്പില്ലാതെ പിരിച്ച് വിടാൻ തൊഴിലുടമകൾക്ക് സാധിക്കും. മാത്രമല്ല സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൂട്ട പിരിച്ച് വിടൽ സാധ്യമാകും. തൊഴിൽ ഭാരവും, തൊഴിൽ സമയവും വർധിപ്പിക്കുന്നതാണ് പുതിയ നിയമങ്ങൾ. ചില മേഖലകളിൽ ട്രേഡ് യൂണിയനുകൾ രൂപീകരണം തന്നെ അസാധ്യമാകും. അതോടൊപ്പം അന്യായമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ സമരം ചെയ്യണമെങ്കിൽ പോലും രണ്ട് മാസം മുൻപ് നോട്ടീസ് അയക്കണമെന്ന് വിചിത്രമായ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ നിയമം.


