
ഡൊണാള്‍ഡ് ട്രംപിനെതിരെ അപകീര്‍ത്തി കേസ് നൽകി സെൻട്രൽപാർക്ക് ഫൈവ്
സെപ്തംബര്‍ 10ന് ഫിലാഡല്‍ഫിയയില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ട്രംപ് തെറ്റായതും അപകീര്‍ത്തികരമായതുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കേസ്. ബലാത്സംഗം, ആക്രമണം എന്നിവയ്ക്ക് തെറ്റായി ശിക്ഷിക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തരാവുകയും ചെയ്ത 'സെന്‍ട്രല്‍പാര്‍ക്ക് ഫൈവ് 'എന്നറിയപ്പെടുന്ന അഞ്ച് പേരാണ് ട്രംപിനെതിരെ പരാതി നല്‍കിയത്.
സെന്‍ട്രല്‍ പാര്‍ക്ക് ആക്രമണത്തിന് 11 ദിവസങ്ങള്‍ക്ക് ശേഷം ട്രംപ് ന്യൂയോര്‍ക്ക് സിറ്റിയിലെ നാല് പത്രങ്ങളില്‍ 'വധശിക്ഷ തിരികെ കൊണ്ടുവരാന്‍' ആഹ്വാനം ചെയ്തുകൊണ്ട് പരസ്യം പ്രസിദ്ധീകരിച്ചതും കേസില്‍ പരാമര്‍ശിക്കുന്നുണ്ട്.തങ്ങളെ 67 ദശലക്ഷം ആളുകള്‍ക്ക് മുന്നില്‍ ട്രംപ് അപകീര്‍ത്തിപ്പെടുത്തുകയും അതിനെ തുടര്‍ന്നുണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ശ്രമിക്കുകയാണെന്നും പരാതിക്കാര്‍ പറഞ്ഞു.
"കമലാ ഹാരിസിന്റെ അപകടകരമായ ലിബറൽ അജണ്ടയിൽ നിന്നും അവരുടെ പരാജയപ്പെട്ട പ്രചാരണത്തിൽ നിന്നും അമേരിക്കൻ ജനതയെ വ്യതിചലിപ്പിക്കാനായി നിരാശരായ ഇടതുപക്ഷ പ്രവർത്തകർ ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് ഇടപെടൽ കേസ്" എന്നാണ് ഇതേക്കുറിച്ച് ട്രംപിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് നടത്തിയ പ്രതികരണം.
ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിൽ വെച്ച് 1989-ൽ വ്യായാമം ചെയ്യുകയായിരുന്ന വെളുത്തവർഗക്കാരിയെ ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് അഞ്ച് കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. യൂസഫ് സലാം, ആൻട്രോൺ മക്രേ, കെവിൻ റിച്ചാർഡ്‌സൺ, റെയ്മണ്ട് സാന്റാന, കോറി വൈസ് എന്നിവർ കറുത്ത വർഗക്കാരും ലാറ്റിനോക്കാരുമായിരുന്നു അഞ്ചുപേരും. കുറ്റം സമ്മതിച്ചതായി അവർ പറഞ്ഞു. പിന്നീട് കോടതിയിൽ കുറ്റം നിഷേധിച്ചു, എങ്കിലും ശിക്ഷിക്കപ്പെട്ടു. 2002-ൽ മറ്റൊരാൾ ഈ കേസിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അഞ്ചുപേരെയും നിരപരാധികളായി കണ്ട് പുറത്തുവിട്ടു.