
കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യന്‍ പള്ളികളും ഗുരുദ്വാരകളും: പ്രതിപക്ഷം
മറ്റ് മതങ്ങളുടെ പക്കലുള്ള ഭൂമിയെ ലക്ഷ്യം വയ്ക്കാനുള്ള വാതിലാണ് വഖഫ് ബില്ലിനെ കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. വഖഫ് റിപ്പോര്‍ട്ട് ഇന്ന് രാജ്യസഭയില്‍ സമര്‍പ്പിച്ചു.
സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച എതിര്‍പ്പുകളിലെ ചില ഭാഗങ്ങള്‍ മറച്ചുവച്ചതിനേയും പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാല്‍ നിയമപ്രകാരമാണിത് ചെയ്തതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
റിപ്പോര്‍ട്ടിനെ ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേതുടര്‍ന്ന് സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. തുടര്‍ന്ന് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് കോണ്‍ഗ്രസിന്റെ സയ്ദ് നാസ്സിര്‍ ഹുസ്സൈന്‍ ആരോപിച്ചു. അദ്ദേഹം സമിതിയിലെ അംഗമായിരുന്നു.
യോഗത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വഖഫുമായി ബന്ധമില്ലാത്തവരെ അവരുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ക്ഷണിച്ചിരുന്നുവെന്നും സയ്ദ് നാസ്സിര്‍ ഹുസ്സൈന്‍ ആരോപിച്ചു. വഖഫുമായി ബന്ധമുള്ളവരില്‍ 97-98 ശതമാനം പേരും ബില്ലിനെ എതിര്‍ത്തിരുന്നുവെന്നും അതുമായി ബന്ധമില്ലാത്തവരെ വിളിച്ചത് ബില്ലിനെ പിന്തുണയ്ക്കാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗങ്ങളുടെ മിനിട്‌സും സാക്ഷികളുടെ പ്രതികരണങ്ങളും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത മത വിഭാഗങ്ങളുടെയും ഗ്രൂപ്പുകളുടേയും സ്വത്തുക്കള്‍ ഭാവിയില്‍ പിടിച്ചെടുക്കാന്‍ സമാനമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. 'ഇന്ന് വഖഫ്, നാളെ അത് ഗുരുദ്വാരയുടെ ഭൂമി, പിന്നീട് ക്ഷേത്രങ്ങള്‍. ഭൂമി പിടിച്ചെടുക്കാനും അവരുടെ സുഹൃത്തുക്കള്‍ക്ക് കൈമാറാനും അവര്‍ ആഗ്രഹിക്കുന്നു,' സയ്ദ് നാസ്സിര്‍ ഹുസ്സൈന്‍ പറഞ്ഞു.
'ഞങ്ങള്‍ ഈ രാജ്യത്തെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് വഖഫിനുവേണ്ടി വന്നു, അടുത്തത് ഗുരുദ്വാര, എന്നിട്ട് ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടേയും താല്‍പര്യം സംരക്ഷിക്കാനുള്ള ഇന്ത്യാ മുന്നണിയുടെ ശ്രമമാണിത്,' എന്ന് കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരി പറഞ്ഞു.