
പൊലീസ് കൊലപ്പെടുത്തിയ യുവാവിന്റെ ബന്ധുക്കൾക്ക് 4.8 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ആക്രോൺ നഗരം
പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ കറുത്തവർഗക്കാരനായ ജയ്‌ലാൻഡ് വാക്കറുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ആക്രോൺ നഗരം 4.8 മില്യൺ ഡോളർ നൽകുമെന്ന് മേയർ അറിയിച്ചു.
എട്ട് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് 94 തവണ ജയ്‌ലാൻഡ് വാക്കർ എന്ന ഇരുപത്തിയഞ്ചുകാരന്റെ കാറിന് നേരെ വെടിയുതിർക്കുകയും അതിൽ അദ്ദേഹം കൊല്ലപ്പെടുകയുമായിരുന്നു. ജയ്‌ലാൻഡ് വാക്കർ വന്ന കാറിൽ നിന്നും അദ്ദേഹം ഒരു തവണ പുറത്തേക്ക് വെടിയുതിർത്തതിനെ തുടർന്നാണ് എട്ട് പൊലീസുകാർ തുരതുരാ നിറയൊഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഈ സംഭവത്തിൽ പൊലീസുകാർ കുറ്റക്കാരല്ലെന്ന് ഗ്രാൻഡ് ജൂറി വിധിച്ചിരുന്നു അമിതബലപ്രയോഗത്തിലൂടെ പൊലീസ് ഉദ്യോഗസ്ഥർ അക്രമവും വംശീയതയുമാണ് നടപ്പാക്കിയതെന്ന് ജയ്‌ലാൻഡിന്റെ കുടുംബം അഭിപ്രായപ്പെട്ടിരുന്നു.
ഗതാഗത നിയമങ്ങൾ പാലിക്കാതെ ജയ്‌ലാൻഡ് വാക്കർ വാഹനമോടിച്ചെന്ന് ആരോപിച്ച പൊലീസ് നടപടിയിലാണ് സംഭവത്തിന് തുടക്കം. ജയ്‌ലാൻഡിന് 46 തവണ വെടിയേറ്റിരുന്നു, ഇത് നഗരത്തിലുടനീളം പ്രക്ഷോഭത്തിനിടയാക്കി. ജയ്‌ലാൻഡ് വാക്കർ സഞ്ചരിച്ചിരുന്ന വാഹനത്തിലെ പിൻഭാഗത്തെ ലൈസൻസ് പ്ലേറ്റിലെ ലൈറ്റും ടെയിൽലൈറ്റും തകർന്നിരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടർന്നാണ് വാഹനത്തെ പിന്തുടർന്നതെന്നും പൊലീസ് പറയുന്നു. കാറിൽ നിന്ന് ഒരു തവണ വെടിയുതിർത്ത ശേഷം അദ്ദേഹം കാർ ഉപേക്ഷിച്ച് ഓടിപ്പോകുകയാണുണ്ടായതെന്ന് പൊലീസ് അവകാശപ്പെട്ടു.
വാക്കറുടെ കുടുംബവുമായും നഗരത്തിലെ പൊതുസമൂഹവുമായും പൊലീസിന്റെ നടപടിക്രമങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും ഒത്തുതീർപ്പ് പ്രഖ്യാപനം വ്യക്തമാക്കുന്നു. വാഹന ഭാഗങ്ങളിലെ തകരാറുകളുടെ പേരിൽ വാഹനം പിന്തുടരുന്നത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കോടതി നടപടികൾ പൂർത്തിയാക്കിയാൽ ഉടനെ ഒത്തുതീർപ്പ് സംബന്ധിച്ച ചർച്ചകൾ നടത്തുമെന്ന് കുടുംബ അഭിഭാഷകൻ അറിയിച്ചു. പണം എന്നതിനേക്കാൾ കൂടുതലായി ഒത്തുത്തീർപ്പിൽ മറ്റു പല കാര്യങ്ങൾ കൂടിയുണ്ട്. വ്യവഹാരത്തിൽ അർത്ഥവത്തായ നയമാറ്റങ്ങൾ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ടെന്ന് അഭിഭാഷകനായ ബേബി ഡിസെല്ലോ പറഞ്ഞു. കാർ നിർത്താനുള്ള പൊലീസ് ആവശ്യം നിരാകരിച്ച് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് ജയ്‌ലാൻഡ് വാക്കർ ഇറങ്ങി ഓടുകയായിരുന്നുവെന്ന് സർക്കാർ തല അന്വേഷണസംഘം അവകാശപ്പെടുന്നു.
പൊലീസിന് അനുകൂലമായ അന്വേഷണമാണ് സംഘം നടത്തുന്നതെന്നാണ് അഭിഭാഷകരുടെ വിമർശനം. ജയ്‌ലാൻഡ് വാക്കർ കാറിന് പുറത്തേക്ക് വെടിയുതിർത്തപ്പോൾ തോക്ക് ആരുടെയും നേരെ ചൂണ്ടിയിരുന്നില്ലെന്നും അഭിഭാഷകൻ പറയുന്നു. വാക്കറിന് നേരെ വെടിവെച്ച് കൊലപ്പെടുത്തിയ എട്ട് പൊലീസ് ഉദ്യോഗസ്ഥരോട് അവധിയിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. പിന്നീട് ഇവരെ ഓഫീസ് ജോലിയിലേക്ക് മാറ്റി.