TMJ
searchnav-menu
post-thumbnail

TMJ Daily

സംസ്ഥാനത്ത് ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പദ്ധതി നടപ്പിലാക്കും

13 Feb 2025   |   3 min Read
TMJ News Desk

സംസ്ഥാനത്ത് ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിനായി രണ്ടു കോടി രൂപ അനുവദിക്കുന്നുവെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയായി മന്ത്രി പ്രഖ്യാപിച്ചു.

ഭൂമി, വരുമാനം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഒറ്റ നമ്പറിന് കീഴിലാക്കുന്നതാണ് പ്രോപ്പര്‍ട്ടി കാര്‍ഡ്. ഈ നമ്പറോ അല്ലെങ്കില്‍ അതിലെ ക്യുആര്‍ കോഡ് ഉപയോഗിച്ചോ ഒരു വ്യക്തിയുടെ ആസ്തി വിവരങ്ങള്‍ ഓണ്‍ലൈനായി ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാം.

ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് അനുസരിച്ച് അതിലെ വിവരങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്തും.

ടൂറിസത്തിന് വ്യവസായ പദവി നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പ്രഖ്യാപിച്ച മറ്റു പദ്ധതികള്‍ ഇവയാണ്. എ സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍സെന്ററിന്റെ വികസനത്തിനായി  2 കോടി രൂപ വകയിരുത്തി, പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കര്‍ഷകരുടെ ദുരിതാശ്വാസത്തിനായി 7.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.  എന്നാല്‍ ഇതില്‍ കുറച്ച് കുടിശ്ശികയുണ്ട്. ഈ കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് പ്രകൃതിക്ഷോഭ പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി പദ്ധതി തയ്യാറാക്കും, പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തകര്‍ന്ന അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം നടപ്പിലാക്കും, കാംകോയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുന്നു, കൂത്തുപറമ്പിലെ നരിക്കോട് മല, വാഴമല വിമാനപ്പാറ, പഴശ്ശി ട്രക്ക് പാത്ത് എന്നിവ കേന്ദ്രീകരിച്ച് ഒരു ടൂറിസം ശൃംഖല രൂപീകരിക്കും, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മാനേജ്‌മെന്റ് പദ്ധതിയ്ക്കായി അധികമായി ഒരു കോടി രൂപ അനുവദിച്ചു, കോഴിക്കോട് വിമാനത്താവളത്തിലേക്ക് കുളത്തൂര്‍ ജംഗ്ഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരുന്ന റോഡ് അടിയന്തരമായി നവീകരിക്കും,

പട്ടയം മിഷനില്‍ നിലവില്‍ 1,80,899 പട്ടയങ്ങള്‍ വിതരണം ചെയ്തു. പട്ടയമിഷന് നിലവില്‍ 3 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിന് പുറമേ 2 കോടി രൂപ കൂടി അനുവദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്നും നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റല്‍ സര്‍വ്വേ ആന്റ് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ 25 ലക്ഷം രൂപ വകിയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് നല്‍കിവരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നതിനായി ഒരു ഇ-സാക്ഷരതാ ക്യാമ്പയിന്‍ ആരംഭിക്കും.  ഇതിനായി ഒരു കോടി രൂപ വകയിരുത്തി.

ആയുര്‍വേദത്തിന് പ്രസിദ്ധമായ തൃത്താലയിലെ ആയുര്‍വേദ പാര്‍ക്കിന് 2 കോടി രൂപ വകയിരുത്തി, ബാലരാമപുരം മുതല്‍ കളിയിക്കാവിള വരെയുള്ള നാഷണല്‍ ഹൈവേ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇതിനായി കിഫ്ബി വഴി പണം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇരിക്കൂറിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു, കളമശ്ശേരി നിയോജകമണ്ഡലത്തിലെ കരുമാളൂര്‍ പഞ്ചായത്തിനെയും കുന്നുകര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ പാലം നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും.

കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളെ കുറിച്ച്  പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കും. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

ജിഎസ്ടി വകുപ്പിലെ നികുതിദായ സേവന വിഭാഗത്തിന്റെയും ഓഡിറ്റ് വിഭാഗത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഫേസ് ലെസ്സ് അഡ്ജൂഡിക്കേഷന്‍ സംവിധാനം നടപ്പിലാക്കും.  ഇതിനാവശ്യമായ സോഫ്റ്റുവെയര്‍ ഹാര്‍ഡ് വെയര്‍ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതിനായി 3 കോടി രൂപ  അനുവദിച്ചു.

നിരീക്ഷ സ്ത്രീ നാടകവേദിയ്ക്ക് 5 ലക്ഷം രൂപ വകയിരുത്തി, കുറ്റ്യാടി ടൗണില്‍ നിന്നും പഴശ്ശി ചരിത്ര സ്മാരകം ഉള്‍പ്പടെയുള്ള മേഖലയില്‍ ടൂറിസം പദ്ധതി വികസിപ്പിക്കാന്‍ 2 കോടി രൂപ അനുവദിച്ചു.

വാമനപുരത്തെ വെഞ്ഞാറമൂട് സാംസ്‌കാരിക സഹകരണ സംഘത്തിന് ഒറ്റത്തവണ ഗ്രാന്റായി 10 ലക്ഷം രൂപ അനുവദിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ ഭട്ട് റോഡ് പുലിമുട്ട് നിര്‍മ്മാണത്തിന് മദ്രാസ് ഐഇടി പഠന റിപ്പോര്‍ട്ട് പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി ജിയോട്യൂബ് ഉപയോഗിച്ച് ആധുനിക നിര്‍മ്മാണ മാതൃകകളുടെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം എന്ന വസ്തുത കണക്കിലെടുത്ത് ആതിരപ്പിള്ളി ടൂറിസം മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കും. ഇതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 2 കോടി അനുവദിക്കും.

കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ ബുക്ക് കഫേയ്ക്ക് 20 ലക്ഷം രൂപ അനുവദിക്കുന്നു, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി റിംഗ് റോഡ് നിര്‍മ്മാണത്തിനുള്ള പദ്ധതി നടപ്പിലാക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തി.

തോട്ടം മേഖലയിലെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിനും ലയം പുനര്‍നിര്‍മ്മിക്കുന്നതിനുമായി 10 കോടി രൂപ വകയിരുത്തി. തലശ്ശേരി താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കും, 150 വര്‍ഷം പഴക്കമുള്ള തലശ്ശേരി മുനിസിപ്പാലിറ്റി കെട്ടിടം ഉള്‍പ്പടെ തലശ്ശേരി ഹെറിറ്റേജ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് 1 കോടി രൂപ വകയിരുത്തി.







#Daily
Leave a comment