
മനുഷ്യൻ വംശനാശത്തിലേക്ക് നയിച്ച ആദ്യ കടൽമത്സ്യം
മനുഷ്യന്റെ പ്രവർത്തികൾ മൂലം വംശനാശം സംഭവിക്കുന്ന ആദ്യ മത്സ്യമായി ജാവ സ്റ്റിംഗറി (ഒരിനം തിരണ്ടി). 2023 ഡിസംബറിലാണ് ഓസ്ട്രേലിയയിലെ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥയായ ജൂലിയ കോൺസ്റ്റന്റും സഹപ്രവർത്തരും ജാവ സ്റ്റിംഗറിയുടെ വംശനാശം സംബന്ധിച്ച വിലയിരുത്തൽ പ്രസിദ്ധീകരിച്ചത്. 160 വർഷത്തിലേറെയായി ശാസ്ത്രജ്ഞർ ഈ മത്സ്യത്തക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് വംശനാശ പ്രഖ്യാപനം നടത്തുന്നത്.
ശാസ്ത്രജ്ഞർക്ക് പോലും പരിമിതമായി മാത്രം അറിയുന്ന ഒരിനം മത്സ്യമാണ് ജാവ സ്റ്റിംഗറി.1862ൽ ജക്കാർത്തയിലെ ഒരു മത്സ്യചന്തയിൽ നിന്ന് ഒരു ജർമ്മൻ സുവോളജിസ്റ്റ് വാങ്ങിയ ഇതിന്റെ ഒരു മാതൃക മാത്രമേ നിലവിലുള്ളൂ. ബർലിനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ മാതൃകയ്ക്ക് 33 സെന്റി മീറ്റർ നീളമാണുള്ളത്. ഇളംതവിട്ട് നിറമാണ് ഇതിന്റെ തൊലിയുടെ നിറം. എന്നാൽ ഇതിന്റെ ലിംഗ നിർണം നടത്താനോ പ്രായം മനസിലാക്കാനോ സാധിച്ചിട്ടില്ല. ജാവ സ്റ്റിംഗറിയുടെ ശരീരം മുറിച്ച് പ്രത്യുൽപാദന അവയവങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തിയാൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ കൃത്യതയുണ്ടാവൂ. മറ്റിനം സ്റ്റിംഗറികളിൽ നിന്നും ഇത് വ്യത്യസ്തമാണ്, അതു കൊണ്ട് തന്നെ ഇതൊരു സങ്കരയിനമല്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുമെന്ന് ജൂലിയ പറയുന്നു.
ഇന്തോനേഷ്യയിലെ മത്സ്യബന്ധന വ്യവസായത്തിന്റെ രേഖകളെയാണ് ജൂലിയയും സംഘവും പഠനത്തിനായി കൂടുതലും ആശ്രയിച്ചത്. 2001ൽ ഹാർബറുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേകളുടെ അടിസ്ഥാനത്തിലുള്ള രേഖകളാണ് ഇവ. ഇന്റർനാഷണൽ സർവ്വേ യൂണിയൻ ഫോർ കൺസർവേഷൻ നേച്ചറിന്റെ ഡാറ്റയുടെ രേഖകളും ജാവ സ്റ്റിംഗറിയ്ക്ക് വംശനാശം സംഭവിച്ചതായി വ്യക്തമാക്കുന്നുണ്ട്. 1900 മുതലുള്ള കണക്കനുസരിച്ച് വെർട്ടിബ്രേറ്റ് സ്പീഷ്യസിലുള്ള 198 ജീവികൾക്ക് മനുഷ്യന്റെ ഇടപെടൽ മൂലം വംശനാശം സംഭവിച്ചിട്ടുണ്ട്.