
പ്രധാനമന്ത്രി മൈക്കൽ ബാർനിയറിനെതിരെ അവിശ്വാസ പ്രമേയം സമർപ്പിച്ച് ഇടതും വലതും, ഫ്രഞ്ച് സർക്കാർ തകർച്ചയുടെ വക്കിൽ
ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കൽ ബാർനിയറിനെതിരെ അവിശ്വാസ പ്രമേയം സമർപ്പിച്ച് വലതുപക്ഷ ഇടതുപക്ഷ പാർട്ടികൾ. ഫ്രഞ്ച് സർക്കാർ തകർച്ചയുടെ വക്കിലേക്കെന്ന് സൂചന. യൂറോ സോണിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഫ്രാൻസിന്റെ രാഷ്ട്രീയ പ്രതിസന്ധി നിക്ഷേപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി മൂലം വാർഷിക ബജറ്റിന് അംഗീകാരം ലഭിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
ഫ്രഞ്ച്കാർക്ക് മതിയായി, നാഷണൽ റാലി(RN) ലീഡർ മറൈൻ ലെ പെൻ മാധ്യമങ്ങളോട് പറഞ്ഞു. സെപ്തംബർ ആദ്യം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബാർനിയർ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും ബാർനിയറെ ഭരണത്തിൽ നിന്ന് പുറത്ത് ചാടിക്കേണ്ട സമയം കഴിഞ്ഞെന്നും ഇക്കാരണത്താലാണ് ബാർയറിനെതിരെ അവിശ്വാസ പ്രമേയം സമർപ്പിക്കുന്നതെന്നും മറൈൻ ലെ പെൻ പറഞ്ഞു. 1962ന് ശേഷം അവിശ്വാസ വോട്ടിംഗിലൂടെ പുറത്താക്കുന്ന ആദ്യത്തെ സഖ്യമായിരിക്കും ബാർണിയറുടേത്.
യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നതിന് ആഴ്ചകൾക്ക് മുമ്പും, ജർമ്മനി തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സാഹചര്യത്തിലുമിരിക്കെ ഫ്രാൻസിന്റെ ഈ രാഷ്ട്രീയ പ്രതിസന്ധി യൂറോപ്പിന്റെ രാഷ്ട്രീയ അഖണ്ഡതയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ആർഎൻ നിയമ നിർമ്മാതാക്കൾക്കും ഇടതുപക്ഷത്തിനും ബാർണിയറെ അട്ടിമറിക്കാൻ ആവശ്യമായ വോട്ടുകളുണ്ട്. സ്വന്തം ബില്ലുകൾക്ക് പുറമേ ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനും ആർഎൻ പിന്തുണ നൽകിയേക്കുമെന്ന് മറൈൻ ലെ പെൻ പറഞ്ഞു. ബുധനാഴ്ചയായിരിക്കും അവിശ്വാസ വോട്ടിങ് നടക്കുക.
വോട്ടെടുപ്പില്ലാതെ സാമൂഹ്യസുരക്ഷ ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിനെ തുടർന്നാണ് അവിശ്വാസ പ്രമേയം സംബന്ധിച്ച അറിയിപ്പ് ഇരു പാർട്ടികളും നൽകുന്നത്. ബാർനിയറുടെ ന്യൂനപക്ഷ സർക്കാർ അതിന്റെ നിലനിൽപ്പിനായി ആർഎന്നിനെ ആശ്രയിച്ചിരുന്നു. അവിശ്വാസ വോട്ടിന് പിന്തുണ നൽകരുതെന്ന് ബാർനിയർ നിയമ നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.