TMJ
searchnav-menu
post-thumbnail

TMJ Daily

ഹിന്ദു രാഷ്ട്ര ഭരണഘടന ഫെബ്രുവരി 2ന് മഹാകുംഭ മേളയില്‍ പുറത്തിറക്കും

28 Jan 2025   |   1 min Read
TMJ News Desk

നിര്‍ദ്ദിഷ്ട 'അഖണ്ഡ ഹിന്ദു രാഷ്ട്രത്തിന്റെ' ഭരണഘടനയുടെ അന്തിമ രൂപമായി. ഫെബ്രുവരി 2ന് ബസന്ത പഞ്ചമിക്ക് മഹാകുംഭമേളയില്‍ വച്ച് പുറത്തിറക്കുന്ന ഭരണഘടന കേന്ദ്രത്തിന് അയക്കും.

501 പേജുള്ള രേഖ 25 പേരടങ്ങിയ ഹിന്ദു രാഷ്ട്ര സംവിധാന്‍ നിര്‍മ്മല്‍ സമിതിയാണ് തയ്യാറാക്കിയത്. രാമായണത്തില്‍നിന്നും കൃഷ്ണന്റെ ഉപദേശങ്ങളില്‍നിന്നും മനുസ്മൃതിയില്‍ നിന്നും ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹിന്ദു രാഷ്ട്ര ഭരണഘടന തയ്യാറാക്കിയത്.

ഈ സമിതിയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല, വാരണാസിയിലെ സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാല, ന്യൂഡല്‍ഹിയിലെ കേന്ദ്ര സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള സനാതന ധര്‍മ്മ പണ്ഡിതര്‍ അടങ്ങിയിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള 14 പണ്ഡിതന്മാരും തെക്കേ ഇന്ത്യയില്‍ നിന്നുള്ള 11 പണ്ഡിതന്മാരും ഇതിലുണ്ട്.

ഇന്ത്യയെ 2035ല്‍ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമിതിയുടെ രക്ഷാധികാരിയായ സ്വാമി ആനന്ദ് സ്വരൂപ് മഹാരാജ് പറഞ്ഞു. ഈ ഭരണഘടനയുടെ കേന്ദ്രം മാനുഷിക മൂല്യങ്ങളാണെന്ന് മഹാരാജ് പറഞ്ഞു.

തങ്ങളുടെ ഭരണഘടന മറ്റ് മതങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇന്നത്തേക്കാള്‍ കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും മഹാരാജ് പറഞ്ഞു. വാരണാസിയിലെ ശംഭാവി പീഠത്തിന്റെ തലവനാണ് അദ്ദേഹം.

കഴിഞ്ഞ ഏഴ് ദശാബ്ദങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഭരണഘടനയില്‍ 300ല്‍ അധികം ഭേദഗതികള്‍ വരുത്തിയെന്നും എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി വേദങ്ങള്‍ മാറ്റമില്ലാതെ നില്‍ക്കുകയാണെന്നും മഹാരാജ് പറഞ്ഞു. 127 ക്രിസ്ത്യന്‍, 57 മുസ്ലിം, 15 ബുദ്ധിസ്റ്റ് രാജ്യങ്ങള്‍ ഉണ്ട്. യഹൂദന്‍മാര്‍ക്ക് ഇസ്രായേല്‍ ഉണ്ട്. എന്നാല്‍ ലോകമെമ്പാടുമായി 175 കോടി ജനസംഖ്യയുള്ള ഹിന്ദുക്കള്‍ക്കൊരു ഹിന്ദു രാഷ്ട്രം ഇല്ലെന്നും മഹാരാജ് കൂട്ടിച്ചേര്‍ത്തു.

നിലവിലെ ദ്വിമണ്ഡല പാര്‍ലമെന്റിന് പകരം ഹിന്ദു ധര്‍മ്മ പാര്‍ലമെന്റ് എന്ന പേരില്‍ ഏകമണ്ഡല പാര്‍ലമെന്റ് സ്ഥാപിക്കണമെന്നും ഭരണഘടന ശുപാര്‍ശ ചെയ്യുന്നു. വോട്ട് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16 ആണ്. സനാതന ധര്‍മ്മത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ.




 

#Daily
Leave a comment