TMJ
searchnav-menu
post-thumbnail

TMJ Daily

വടക്കന്‍ ഗാസയിലെ അവസാന അസ്ഥിരോഗ വിദഗ്ദ്ധനും കൊല്ലപ്പെട്ടു

15 Dec 2024   |   1 min Read
TMJ News Desk

പലസ്തീനിലെ വടക്കന്‍ ഗാസയിലെ അവസാനത്തെ അസ്ഥിരോഗ വിദഗ്ദ്ധനും ഇസ്രായേലിന്റെ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് പലസ്തീന്‍ അധികൃതര്‍. ജോലിക്ക് പോകുമ്പോഴാണ് ഡോ സെയ്ദ് ജൗദെഹ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍, അല്‍-അവ്ദാ ആശുപത്രികളിലെ സര്‍ജന്‍ ആയിരുന്നു അദ്ദേഹം. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കുകയാണെന്നും ഇസ്രായേലിന്റെ സൈന്യം പറഞ്ഞു.

യുദ്ധകാലത്ത് വിശ്രമജീവിതം അവസാനിപ്പിച്ച് രോഗികളെ സഹായിക്കാന്‍ ആശുപത്രിയിലേക്ക് തിരിച്ചെത്തിയതാണ് അദ്ദേഹം. കഴിഞ്ഞ മാസം, കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഞങ്ങളെ രക്ഷിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡ് പ്രദർശിപ്പിച്ചിരുന്നു.

അല്‍-അവ്ദാ ആശുപത്രിയില്‍ ഒരു രോഗിയെ പരിശോധിക്കാനായി പോകുന്ന വഴി ഇസ്രായേലിന്റെ ഒരു ടാങ്ക് അദ്ദേഹത്തിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലെ ഡയറക്ടറായ ഡോ ഹുസ്സം അബു സഫിയ പറഞ്ഞു. തൽക്ഷണം അദ്ദേഹം കൊല്ലപ്പെട്ടു. എന്നാല്‍, ഡോക്ടറെ ഒരു ഡ്രോണ്‍ ആണ് വെടിവച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.


#Daily
Leave a comment