TMJ
searchnav-menu
post-thumbnail

TMJ Daily

ഇനിയും വനാതിര്‍ത്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്

23 Jan 2025   |   2 min Read
TMJ News Desk

ലയോര ജനതയെ ഗൗരവമായി ബാധിക്കുന്ന വിഷയത്തെ അടിയന്തിര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. നയപ്രഖ്യാപന പ്രസംഗത്തിലും മന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിലും വന്യജീവി ആക്രമണം കുറഞ്ഞു വരികയാണെന്നാണ് പറഞ്ഞത്. വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വനത്തില്‍ നിന്നും വന്യജീവികള്‍ ഇറങ്ങിവരുന്നത് തടയാന്‍ കഴിയുന്നുണ്ടെന്നാണ് പറഞ്ഞത്.  2019-20-ല്‍ മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങളുടെ എണ്ണം 6,341 ആയിരുന്നു. അത് 2023-24 ല്‍ അത് വര്‍ധിച്ച് 9,838 ആയി. വന്യജീവികളുടെ ആക്രമണം കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കൃഷിനാശവും സ്വത്ത് നാശവും 2019-20ല്‍ 5,580 ആയിരുന്നത് 2023-24ല്‍ 8,141 ആയി. എന്നിട്ടാണ് ഗവര്‍ണറെക്കൊണ്ട് വന്യജീവി ആക്രമണം കുറഞ്ഞുവരികയാണെന്ന് പ്രസംഗിപ്പിച്ചത് ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്നും 2016 മുതല്‍ അറുപതിനായിരം ആക്രമണങ്ങളാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വന്യജീവി ആക്രമണങ്ങളില്‍ ആയിരം പേര്‍ മരിച്ചു. അയ്യായിരത്തില്‍ അധികം കന്നുകാലികളെ കൊന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായതായും അദ്ദേഹം പറഞ്ഞു.

മലയോരത്ത് ഭൂമിക്ക് അടിയിലുള്ള ഒരു കൃഷിയും നടക്കാത്ത അവസ്ഥയാണ്. കപ്പ, ചേന, ചേമ്പ് ഉള്‍പ്പെടെയുള്ള എല്ലാ കൃഷികളും പന്നി നശിപ്പിക്കും. നാളികേരം കുരങ്ങന്‍ ഇട്ടുകൊണ്ടു പോകും. വാഴ ആന നശിപ്പിക്കും. അങ്ങനെ എല്ലാത്തരത്തിലുള്ള കൃഷിയും നിലനില്‍ക്കാത്ത അവസ്ഥയാണ്. പശുവിനെ കറന്ന് പാല് വിറ്റിട്ടാണ് മലയോര മേഖലയിലെ പാവങ്ങള്‍ ജീവിക്കുന്നത്. ഭീതിയാണ് മലയോര മേഖലയില്‍ നിലനില്‍ക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ വിടാനാകുന്നില്ല. പശുവിന് പുല്ല് വെട്ടാന്‍ പോകാനാകില്ല. ജനങ്ങള്‍ക്ക് വീടിന് പുറത്തേക്ക് ഇറങ്ങാനാകാത്ത സാഹചര്യമാണ് പല കാര്‍ഷികമേഖലകളിലും. വ്യാപകമായ ഭീതിയാണ് നിലനില്‍ക്കുന്നത്. അതിനു പിന്നാലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. വന്യജീവികളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ബാധ്യത സംസ്ഥാനത്തിനൊപ്പം കേന്ദ്ര സര്‍ക്കാരിനുമുണ്ട്. കേരളത്തില്‍ 29 ശതമാനമാണ് വനം. അത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. വനം സംരക്ഷിക്കപ്പെടണം. എന്നാല്‍ ഇനിയും വനാതിര്‍ത്തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ജനങ്ങള്‍ ജീവിക്കുന്ന ഭൂമി പിടിച്ചെടുത്ത് വനമാക്കിയാല്‍ ജനം വീണ്ടും ശത്രുക്കളാകുമെന്നും പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ക്രൂരകൃത്യങ്ങളെ കുറിച്ചാണ് പ്രമേയ അവതാരകനായ മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. അത് പറയേണ്ടെന്നും അവിടെ സംഘര്‍ഷവും ഭീതിയുമാണ്, അതിനിടയിലാണ് വനംനിയമ ഭേദഗതി കൊണ്ടുവന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. വനം ഭേദഗതി പിന്‍വലിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതല്ല വനംമന്ത്രി പറഞ്ഞത്. പിന്‍വലിക്കപ്പെട്ട വനഭേദഗതിയിലെ ഓരോ വ്യവസ്ഥകളെയും മന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് വനംമന്ത്രി നിയമസഭയില്‍ സംസാരിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

വന്യമൃഗ ആക്രമണം തടഞ്ഞ് ജനങ്ങളെ രക്ഷിക്കാന്‍ കിട്ടിയ പണം പോലും വനംവകുപ്പ് ചെലവാക്കുന്നില്ല. 48.85 കോടി വകയിരുത്തിയിട്ട് 48 ശതമാനം പോലും ചെലവഴിച്ചില്ല. എന്തെങ്കിലം പറഞ്ഞാല്‍ സോളാര്‍ വേലി, ആന പ്രതിരോധ കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍, ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് എന്നിവ നിര്‍മ്മിച്ചെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ക്രാഷ് ഗാര്‍ഡ് വേലിക്കും കല്‍ മതിലിലും റെയില്‍ വേലിക്കും ചുറ്റുമതിലിനും പൂജ്യം രൂപയാണ് ചെലവഴിച്ചത്. 2023-24 ല്‍ ചെലവഴിച്ച തുക 3.1 കോടിയായി ചുരുങ്ങി. ഇപ്പോള്‍ ആറളത്ത് പോലും മതില്‍ കെട്ടുന്നില്ല. ചാലക്കുടി, വാഴച്ചാല്‍, മലയാറ്റൂര്‍ ഡിവിഷനുകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 13.5 കോടി രൂപ നബാര്‍ഡ് 2023 ല്‍ അനുവദിച്ചു. എന്നാല്‍ ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് പണി ആരംഭിച്ചിട്ടില്ല. ജനങ്ങളെ വന്യജീവി ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള ഒരു നടപടികളുമില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.




#Daily
Leave a comment