
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചത് മന്ദഗതിയിൽ, ആറ് മണിവരെ 70 ശതമാനം പോളിങ്
തീയതി പ്രഖ്യാപനം മുതൽ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വരെ അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചതായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പ്. എന്നാൽ, ആ രാഷ്ട്രീയ കരുനീക്കങ്ങൾക്കൊന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക കണക്കുകൾ നൽകുന്ന സൂചന.
കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും കൂറുമാറി യഥാക്രമം സി പി എമ്മിനൊപ്പവും കോൺഗ്രസിനൊപ്പവും പോയ നേതാക്കളെ ചുറ്റിപ്പറ്റിയും കള്ളപ്പണവും റെയ്ഡും പ്രചാരണം തുടങ്ങി കഴിഞ്ഞശേഷം തിരഞ്ഞെടുപ്പ് തിയതി നീട്ടിവെക്കലും, വ്യാജവോട്ടർ ആരോപണവുമൊക്കെയായി അവസാന നിമിഷം വരെ പാർട്ടികൾ തമ്മിലുള്ള പരസ്പരാരോപണത്തിനപ്പുറം ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പോയ ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.
കഴിഞ്ഞ തവണ 2021 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 75 ശതമാനമായിരുന്നു പാലക്കാട് മണ്ഡലത്തിലെ പോളിങ് ശതമാനം. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ രാവിലെ മുതൽ മന്ദഗതിയിലായിരുന്നു. ഉച്ചയോടെ സജീവമായി ആറ് മണിവരെ 70 ശതമാനമാണ് പോളിങ്. ഇപ്പോഴും പോളിങ് നടക്കുകയാണ് ആറര മണിക്ക് ലഭിച്ച കണക്കുകൾ പ്രകാരം പാലക്കാട് മണ്ഡലത്തിലെ 184 ബൂത്തുകളിൽ 75 എണ്ണത്തിലാണ് വോട്ടെടുപ്പ് പൂർത്തിയായത്.
പാലക്കാട് മണ്ഡലത്തില്‍ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണുള്ളത്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പാലക്കാട് മണ്ഡലം. ആറ് മണിവരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം ഏറ്റവും കുറവ് പോളിങ് നടന്നിരിക്കുന്നത് സി പി എമ്മിന് ഏറെ സ്വാധീനമുള്ള കണ്ണാടി പഞ്ചായത്തിലാണ്. ഇവിടെ 68.03 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 72.35 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ പിരായിരി പഞ്ചായത്താണ് കൂടുതൽ പോളിങ്. ലീഗിന് സ്വാധീനമുള്ള പ്രദേശമാണ് പിരായിരി പഞ്ചായത്ത്. ബി ജെ പിക്ക് സ്വാധീനമുള്ള പാലക്കാട് നഗരസഭയിൽ 70.45 ശതമാനവും കോൺഗ്രസ് ഭരിക്കുന്ന മാത്തൂരിൽ 69.85 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തിമ വോട്ടിങ് ശതമാനം കണക്കാക്കുമ്പോൾ ഇതിൽ വ്യത്യാസം വരാമെങ്കിലും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പാർട്ടികളുടെ നിഗമനം.
പൊതുവേ സമാധാനപരമായിരുന്ന തിരഞ്ഞെടുപ്പിൽ വൈകുന്നേരത്തോട് വെണ്ണക്കര ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ബൂത്ത് സന്ദർശനവുമായി ബന്ധപ്പെട്ടാണ് സംഘർഷം രൂപപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ ബി ജെ പി പ്രവർത്തകർ തടഞ്ഞു. ബൂത്തിൽ കയറി വോട്ട് ചോദിച്ചുവെന്നാരോപിച്ചാണ് ബി ജെ പി പ്രവർത്തകർ തടഞ്ഞത്. ഇതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്. കോൺഗ്രസ് വിട്ടു സി പി എം സ്വതന്ത്രനായി മത്സരിച്ച ഡോ. പി സരിനും ബിജെ പി സംസ്ഥാന നേതാവായ സി. കൃഷ്ണകുമാറുമാണ് മറ്റ് രണ്ട് പ്രധാന മത്സരാർത്ഥികൾ.