
സിനിമ റിവ്യൂ തടയണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നിർമ്മാതാക്കളുടെ സംഘടന
സിനിമ റിവ്യൂ തടയണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് സിനിമ നിർമ്മാതാക്കളുടെ സംഘടന. ഒരു ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളായ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ റിവ്യൂകൾ പങ്ക് വയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിർമ്മാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (ടിഎഫ്എപിഎ) ഹർജി നൽകിയത്.
വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്ന് സിനിമാ നിർമാതാക്കളുടെ സംഘടന നിർദേശം തേടി.ഓൺലൈൻ സിനിമാ നിരൂപകർ യൂട്യൂബ് ചാനലുകൾ, എക്‌സ്, ഫേസ്ബുക്ക്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ സിനിമ നിരൂപണം ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സംഘടന അഭ്യർത്ഥിച്ചു.
സിനിമ പ്രദർശനത്തിന് ശേഷം സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന യൂട്യൂബ് ചാനലുകളെ നിരോധിക്കണമെന്ന് തിയേറ്റർ ഉടമകളോട് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടിഎൻപിസി) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചില തിയേറ്ററുകൾ യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കങ്കുവ സിനിമയ്ക്കും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് റിവ്യൂ തടയണമെന്ന് ആവശ്യവുമായി നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്.
അടുത്തിടെ മലയാള സിനിമാ നിര്‍മാതാക്കളും റിവ്യൂകള്‍ക്ക് എതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. റിവ്യൂ ബോംബിങ്ങിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു. ഒപ്പം മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിപ്പിച്ചിരുന്നു. യുട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി നിരവധി നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു.