
മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിശദാംശങ്ങള്‍ തേടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. ഉത്തർപ്രദേശ്, ത്രിപുര എന്നിങ്ങനെ ബി ജെ പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് മദ്രസകൾ പൂട്ടുന്നതിനുള്ള നടപടയിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജംഇയ്യത്തല്‍ ഉലമ ഹിന്ദ് നൽകിയ ഹർജിയിൽ സുപ്രിം കോടതി സ്റ്റേ അനുവദിച്ചത്.
മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും നൽകുന്ന ധനസഹായം അവസാനിപ്പിക്കണമെന്നായിരുന്നു ദേശീയ ബാലാവകാശ കമ്മിഷൻ നിർദ്ദേശം. മദ്രസകളിലെ വിദ്യാഭ്യാസ രീതി വിദ്യാഭ്യാസ അവകാശ നിയമവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കമ്മിഷൻ അധ്യക്ഷൻ പ്രിയാങ്ക് കാനൂങ് ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ശുപാർശ ചെയ്യുകയും മദ്രസാ വിദ്യാർഥികൾക്ക് നിയമപ്രകാരമുള്ള വിദ്യാഭ്യാസം നൽകണമെന്നും കത്തിലുണ്ടായിരുന്നു.
ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിന്റെയും ബാലാവകാശ കമ്മിഷന്റെ പഠന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നിർദേശമെന്ന് കമ്മിഷൻ അധ്യക്ഷൻ പ്രിയാങ്ക് കാനൂങ് പറഞ്ഞു.