TMJ
searchnav-menu
post-thumbnail

TMJ Daily

യുഎന്‍ പ്രതിനിധിയും സിറിയന്‍ നേതാവ് ജുലാനിയും കൂടിക്കാഴ്ച്ച നടത്തി

16 Dec 2024   |   1 min Read
TMJ News Desk

സിറിയന്‍ ഇസ്ലാമിക നേതാവായ അബു മുഹമ്മദ് അല്‍- ജുലാനിയുമായി യുഎന്‍ പ്രത്യേക പ്രതിനിധി ഗിര്‍ പെഡെഴ്‌സണ്‍ ഡമാസ്‌കസില്‍ കൂടിക്കാഴ്ച്ച നടത്തി. ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിനെ പുറത്താക്കിയ ഹയാത്ത് തഹ്രിര്‍ അല്‍-ഷാം (എച്ച്ടിഎസ്) നേതാവ് ജുലാനിയും പെഡെഴ്‌സണും തമ്മില്‍ സിറിയയിലെ രാഷ്ട്രീയ സ്ഥിതിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇരുവരും തമ്മിലുള്ള ചര്‍ച്ച നടന്നതായി എച്ച്ടിഎസിന്റെ ടെലഗ്രാം ചാനലിലൂടെയാണ് അറിയിച്ചത്.

ജുലാനിയുടെ എച്ച്ടിഎസിന്റെ വേരുകള്‍ അല്‍-ഖ്വയ്ദയുടെ സിറിയന്‍ ശാഖയായ അല്‍-നുസ്ര ഫ്രണ്ടില്‍ ആണുള്ളത്. പല പാശ്ചാത്യ രാജ്യങ്ങളും എച്ച്ടിഎസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

2015-ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സിറിയയില്‍ നടപ്പിലാക്കേണ്ട രാഷ്ട്രീയ സെറ്റില്‍മെന്റിനെ കുറിച്ചുള്ള രൂപരേഖയെക്കുറിച്ചുള്ള പ്രമേയം പാസാക്കിയിരുന്നു. അതില്‍ നുസ്രയെ ഭീകര സംഘടനയായി പ്രതിപാദിച്ചിരുന്നു.യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നുസ്രയെ ഭീകര സംഘടനയായി മുദ്രകുത്തിയിട്ടുള്ളത് മുന്നോട്ടുള്ള പാത കണ്ടെത്താനുള്ള ശ്രമത്തിലെ സങ്കീര്‍ണമായ ഘടകം ആണെന്ന് പെഡേഴ്‌സണ്‍ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. എങ്കിലും 2016-ല്‍ നുസ്രയില്‍ നിന്നും വേര്‍പിരിഞ്ഞ എച്ച്ടിഎസിനെ ആഭ്യന്തര യുദ്ധത്തിലെ സംഭവങ്ങളിലൂടെ വേണം വീക്ഷിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയന്‍ പ്രദേശത്തിന്റെ ഐക്യം, പുനര്‍നിര്‍മ്മാണം, സാമ്പത്തിക വികസനം കൈവരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജുലാനി പ്രസ്താവനയില്‍ പറഞ്ഞു.

അഭയാര്‍ത്ഥികളുടെ സുരക്ഷിതമായ തിരിച്ചു വരവിനും അതിനുവേണ്ടി സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജുലാനി ഊന്നിപ്പറഞ്ഞിരുന്നു.

സിറിയയുടെ രാഷ്ട്രീയ പ്രക്രിയയില്‍ എല്ലാ സിറിയക്കാരും ഉണ്ടാകണമെന്നും സിറിയക്കാര്‍ ലോകത്തിന്റെ സഹായത്തോടെ സ്വയം ആ പ്രക്രിയക്ക് നേതൃത്വം നല്‍കണമെന്നും പെഡേഴ്‌സണ്‍ പറഞ്ഞു.




#Daily
Leave a comment