TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് റവന്യൂ സര്‍വീസില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു

15 Feb 2025   |   1 min Read
TMJ News Desk

യുഎസ് ഇന്റേണല്‍ റവന്യൂ സര്‍വീസില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇത് നികുതി പിരിക്കാനുള്ള ചുമതലയുള്ള ഈ ഏജന്‍സിയെ തിരക്കേറിയ നികുതി-ഫയലിങ് സീസണില്‍ ജോലിക്കാരുടെ ക്ഷാമം ബുദ്ധിമുട്ടിലാക്കും.

പ്രൊബേഷണറി ജീവനക്കാര്‍, പുതിയ ജീവനക്കാര്‍, പൂര്‍ണമായും തൊഴില്‍ സംരക്ഷണം ഇല്ലാത്തവര്‍ എന്നിവരെ പിരിച്ചുവിടാന്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.

ഐആര്‍എസില്‍ നിന്നും ആകെ എത്ര ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുന്നതെന്ന് വ്യക്തമല്ല. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലയളവില്‍ പുതിയ ജീവനക്കാരെ നിയമിക്കുകയും ആകെ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തോളം ആകുകയും ചെയ്തിരുന്നു. ഇതില്‍ 16,000ത്തോളം പ്രൊബേഷണറി ജീവനക്കാരും ഉണ്ട്. വന്‍കിട കോര്‍പറേഷനുകളേയും ധനികരേയും ഓഡിറ്റ് ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ ബൈഡന്‍ പിന്തുണച്ചിരുന്നു.

നേരത്തെ, എട്ടുമാസത്തെ ശമ്പളം കൈപ്പറ്റി ജോലി രാജി വയ്ക്കാനുള്ള പദ്ധതി എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ക്കായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം രാജി വയ്ക്കാന്‍ തയ്യാറാകാതിരുന്ന പ്രൊബേഷണറി ജീവനക്കാരെ പുതിയ നീക്കം ലക്ഷ്യം വയ്ക്കുന്നു. കൂടാതെ, നികുതി സീസണിലേക്ക് ആവശ്യമായിട്ടുള്ള ജീവനക്കാരായി കണ്ടെത്തിയിട്ടില്ലാത്തവരും ഇതില്‍പ്പെടും.

യുഎസില്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ഏപ്രില്‍ 15 ആണ്. ഈ തിയതിക്കുശേഷം റവന്യൂ വകുപ്പിനെ തിരക്കേറിയ ദിവസങ്ങളാണ് കാത്തിരിക്കുന്നത്.


#Daily
Leave a comment