
യുഎസ് പറയുന്നത് കേൾക്കും, പക്ഷേ, തീരുമാനം തങ്ങളുടേതായിരിക്കുമെന്ന് ഇസ്രായേൽ
അമേരിക്കയുടെ വാക്കുകൾ കേൾക്കുമെങ്കിലും തീരുമാനം തങ്ങളുടേത് മാത്രമായിരിക്കുമെന്ന് ഇസ്രായേൽ. യു എസ് പറയുന്നത് കേൾക്കാൻ മടിയില്ലെങ്കിലും സ്വന്തം ദേശീയ താൽപ്പര്യത്തിനനുസരിച്ച് മാത്രമേ നടപടികൾ തീരുമാനിക്കുകയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ചൊവ്വാഴ്ച വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങളോ എണ്ണപ്പാടങ്ങളോ ലക്ഷ്യമിട്ടല്ല, ഇറാനെ ആക്രമിക്കുന്നതെന്ന് നെതന്യാഹു യുഎസ്സിനോട് പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനൊപ്പം നൽകിയ പ്രസ്താവന പറയുന്നു. ഒക്‌ടോബർ ഒന്നിന് ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ ആക്രമണം നടത്തുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ പ്രസ്താവന. യുദ്ധം തടയുന്നതിന്റെ ഭാഗമായി ഇറാനെതിരെ തിരിച്ചടി മാത്രമാണ് ലക്ഷ്യമിടുന്നതെന്നും, ഇറാനിലെ എണ്ണപ്പാടങ്ങളോ അല്ലെങ്കിൽ ആണവ കേന്ദ്രങ്ങളോ അല്ല സൈനികശേഷിയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് നെതന്യാഹു യുഎസ് സർക്കാരിനെ അറിയിച്ചതായി രണ്ട് ഉദ്യോഗസ്ഥർക്ക് അറിവുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
“ഞങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നു, പക്ഷേ ഞങ്ങളുടെ ദേശീയ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ അന്തിമ തീരുമാനങ്ങൾ എടുക്കും,”ഇസ്രായേൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി പുറത്തിറക്കിയ പ്രസ്താവന വാഷിംഗ്ടൺ പോസ്റ്റ് ഉദ്ധരിച്ചു. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് ബൈഡൻ പറഞ്ഞു, ഇറാന്റെ എണ്ണപ്പാടങ്ങൾക്കെതിരായി ഇസ്രായേൽ ആക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് എണ്ണ വിപണി.
ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയാൻ ഗൾഫ് രാജ്യങ്ങൾ യുഎസ്സിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്, സംഘർഷം രൂക്ഷമായാൽ തങ്ങളുടെ സ്വന്തം എണ്ണ ശാലകളെയും അത് ബാധിക്കുമെന്ന് അവർ ആശങ്കപ്പെടുന്നു.