
തേങ്കുറിശ്ശി ദുരഭിമാനകൊല പ്രതികൾക്ക് ജീവപര്യന്തം
തേങ്കുറിശ്ശി ഭുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി സുരേഷ് രണ്ടാം പ്രതി പ്രഭുകുമാർ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇരുവർക്കും അരലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയത്.
2020 ഡിസംബർ 25ന് വൈകുന്നേരം പൊതുസ്ഥലത്ത് വച്ചായിരുന്നു അനീഷിനെ കുത്തികൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനിടയിൽ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. 75 ദിവസം കൊണ്ടാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
അനീഷും ഹരിതയും സ്കൂൾ കാലം മുതലെ പ്രണയത്തിലായിരുന്നു. വിധി ഒട്ടും തൃപ്തികരമല്ലെന്ന് ഹരിതയും അനീഷിന്റെ ബന്ധുക്കളും പ്രതികരിച്ചു. ഇപ്പോഴും ജീവന് ഭീഷണിയുണ്ടെന്നും പ്രതികൾ പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു.
പിഴത്തുക ഹരിതയ്ക്ക് നൽകാൻ പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം, ഭീഷണിപ്പെടുത്തൽ, എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ തെളിവ് നശിപ്പിക്കൽ, ഗൂഡാലോചന എന്നി കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കേസിൽ 110 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികൾ എത്തിയ ബൈക്കുകൾ, കത്തി എന്നിവ തൊണ്ടിമുതലുകളായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.