TMJ
searchnav-menu
post-thumbnail

TMJ Daily

ത്രിദിന വെടിനിർത്തൽ: റഷ്യൻ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ യുക്രെയ്ൻ

30 Apr 2025   |   1 min Read
TMJ News Desk

മെയ് 8 മുതൽ 10 വരെ റഷ്യ പ്രഖ്യാപിച്ച ത്രിദിന വെടിനിർത്തലിൽ യുക്രെയ്നിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് റഷ്യ. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും നേടിയ വിജയത്തിന്റെ 80ആം വാർഷികത്തോടനുബന്ധിച്ചാണ് യുക്രെയ്നുമായുള്ള യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തെ വെടിനിർത്തലിൽ യുക്രെയ്ൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്നും റഷ്യ അറിയിച്ചു.

താത്കാലിക വെടിനിർത്തൽ അല്ലാതെ പൂർണമായ യുദ്ധവിരാമമാണ് വേണ്ടതെന്ന് യുക്രെയ്ൻ പ്രതികരിച്ചിരുന്നു. കുറഞ്ഞത് 30 ദിവസത്തേക്കെങ്കിലും വെടിനിർത്തലുണ്ടായാൽ അത് സമാധാന ചർച്ചകളിലേക്കും യുദ്ധവിരാമത്തിലേക്കും നയിക്കുമെന്നും, എന്ത് കൊണ്ടാണ് പുടിൻ അതിന് തയ്യാറാവാത്തതെന്നും, വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ യുക്രെയ്ൻ ചോദ്യം ചെയ്തിരുന്നു. വെടിനിർത്തലിന് മെയ് 8 വരെ കാത്തിരിക്കണമെന്നും, ആഘോഷവേളയിലെ പരേഡിനിടയിൽ പുടിന് സമാധാനം ലഭിക്കാൻ വേണ്ടിയാണ് വെടിനിർത്തലെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രതികരിച്ചിരുന്നു. 

വെടിനിർത്തലിലുള്ള പ്രതികരണത്തിൽ മാത്രമല്ല, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തുന്ന നീക്കങ്ങൾക്കും യുക്രെയ്ൻ പ്രതികരിക്കുന്നില്ലെന്നും റഷ്യ ആരോപിച്ചു. റഷ്യയും യുക്രെയ്നും തമ്മിലുള്ള നേരിട്ടുള്ള സമാധാനചർച്ചകൾ ആരംഭിക്കാമെന്ന് റഷ്യയുടെ നിർദേശത്തോടും യുക്രെയ്ൻ പ്രതികരിച്ചിട്ടില്ലെന്നും റഷ്യ പറയുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്നുമായുള്ള നേരിട്ടുള്ള കൂടിയാലോചനക്ക് റഷ്യ തയ്യാറാണെന്ന് പലയാവർത്തി അറിയിച്ചിട്ടും, യുക്രെയ്നിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിനിർത്തൽ യുക്രെയ്ൻ പങ്കെടുക്കുമോ എന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടെന്നും പെസ്കോവ് കൂട്ടിച്ചേർത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും നേടിയ വിജയത്തിന്റെ 80ആം വാർഷികത്തോടനുബന്ധിച്ച് റഷ്യയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പടെയുള്ള വിവിധ രാഷ്ട്ര തലവന്മാരും പങ്കെടുക്കും.



 

 

 

#Daily
Leave a comment