
തൃശൂര്‍ എടിഎം കവര്‍ച്ച; സംഘത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു
തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളില്‍ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തമിഴ്‌നാട് പൊലീസ് പിടികൂടി. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് കേരള പൊലീസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് പിന്തുടരുകയായിരുന്നു. പണം കണ്ടെയ്‌നറില്‍ കൊണ്ടുപോകുന്നതിനിടെ പിന്തുടര്‍ന്ന് നാമക്കലില്‍ പൊലീസും സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ സംഘത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ച സംഘത്തിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. അഞ്ച് പേരാണ് കസ്റ്റഡിയിലായത്.
മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.
മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊര്‍ണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.