
തൃശൂർ ലോറി അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നരഹത്യ കേസ് ചുമത്തി പൊലീസ്
തൃശൂർ നാട്ടികയിൽ ലോറി കയറി രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കും, ക്ലീനർക്കുമെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. പ്രതികളായ ഡ്രൈവർ ജോസും, ക്ലീനർ അലക്‌സും മദ്യലഹരിയിലായിരുന്നു. മാഹിയിൽ നിന്ന് മദ്യം വാങ്ങി ഇരുവരും യാത്രയിലുടനീളം മദ്യപിക്കുകയായിരുന്നു. അപകടസമയത്ത് വാഹനമോടിച്ചത് അലക്‌സെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് ലൈസൻസില്ല. ഇപ്പോഴും ഇവർ മദ്യലഹരിയിലാണെന്നും, ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.
ഇന്ന് പുലർച്ചെ നാലേ കാലോടെയാണ് തൃശ്ശൂരിലെ നാട്ടികയിൽ അതിദാരുണമായ അപകടം നടന്നത്. ഹൈവേയിൽ ഉറങ്ങി കിടന്ന നാടോടി സംഘങ്ങളുടെ നേർക്ക് ലോറി കയറി ഇറങ്ങുകയായിരുന്നു. കാളിയപ്പൻ (50), ജീവൻ (നാല്), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ ഏഴ് പേരിൽ രണ്ട് പേരുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റോഡിലേക്ക് വാഹനം കയറാതിരിക്കാനായി ബാരിക്കേഡുകളും, തെങ്ങിൻ തടികളും വെച്ച് പ്രവേശനം തടഞ്ഞെങ്കിലും, അവയെല്ലാം തകർത്താണ് ലോറി നാടോടി സംഘങ്ങൾക്കിടയിൽ പാഞ്ഞുകയറിയത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോയ തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്.
പോസ്റ്റുമാർട്ടം നടത്തി മൃതദേഹങ്ങൾ സർക്കാർ ചിലവുകളോടെ സംസ്കരിക്കുമെന്നും, മരണപ്പെട്ടവർക്ക് ധനസഹായം നൽകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. അപകടത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി കെ ബി ഗണേഷ്‌കുമാർ ഗതാഗത കമ്മീഷണര്‍ നാഗരാജുവിന് നിർദ്ദേശം നൽകി.