
തൂണേരി ഷിബിന്‍ വധക്കേസ്; ലീഗുകാരായ എട്ട് പേര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സർക്കാരും കുടുംബവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
ഷിബിൻ വധക്കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും 15,16 പ്രതികളുമാണ് കുറ്റക്കാരെന്ന് ഹൈക്കോടതി വിധിച്ചത്. ഈ മാസം 15ന് ശിക്ഷ വിധിക്കുമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, സി.പ്രദീപ് കുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കേസിലെ 18 പ്രതികളില്‍ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത സംസ്ഥാന സര്‍ക്കാരും ഷിബിന്റെ മാതാപിതാക്കളും നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ 2015 ജനുവരി 22നാണ് കൊല്ലപ്പെട്ടത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ വര്‍ഗീയവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ സിപിഎം പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.