
രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ തറയിൽ താഴ്ന്നു
ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു വന്നെത്തിയ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നു. ഹെലികോപ്റ്ററിൻ്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം.
നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. അതിനാൽ ഇന്ന് രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണം.
പമ്പയിലെത്തി കെട്ടുനിറച്ചതിന് ശേഷം ഇരുമുടിക്കെട്ടുമായാണ് രാഷ്ട്രപതി ദർശനം നടത്തിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വന്നിറങ്ങിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ സ്വീകരിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു. രാഷ്ട്രപതി ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.


