TMJ
searchnav-menu
post-thumbnail

TMJ Daily

ന്യൂഓര്‍ലിയന്‍സില്‍ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം: 15 പേര്‍ കൊല്ലപ്പെട്ടു

02 Jan 2025   |   1 min Read
TMJ News Desk

മേരിക്കയിലെ ന്യൂഓര്‍ലിയന്‍സില്‍ പുതുവല്‍സര ദിനത്തില്‍ മുന്‍ യുഎസ് സൈനികന്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി 15 പേരെ കൊലപ്പെടുത്തി. ടെക്‌സാസ് സ്വദേശിയായ 42 വയസ്സുള്ള ഷംസദ്-ദിന്‍ ജബ്ബാറാണ് അക്രമി. ഇയാളെ പൊലീസ് വെടിവച്ചു കൊന്നു. അക്രമി അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക നീക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്.

വാഹനത്തില്‍ ഐഎസ്‌ഐഎസ് പതാക കെട്ടിയിരുന്നു. ഇത് കാരണം ഭീകര സംഘടനകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. 'ജബ്ബാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല,' ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ സഹായികള്‍ക്കായും തിരച്ചില്‍ നടത്തുന്നു.

ആക്രമണത്തില്‍ ഏകദേശം 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അക്രമിയുടെ വെടിയേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പ്രാദേശിക സമയം രാവിലെ മൂന്നേകാലോടെയാണ് ആക്രമണം ഉണ്ടായത്.

സംഗീതത്തിനും ബാറുകള്‍ക്കും പേരുകേട്ട ഫ്രഞ്ച് ക്വാര്‍ട്ടറില്‍ പുതിയ വര്‍ഷം ആഘോഷിക്കാനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ക്ക് സഹായികള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു.

അക്രമി ഉപയോഗിച്ച വാഹനത്തില്‍ നിന്നും തോക്കുകളും വെടിക്കോപ്പുകളും പൊലീസ് കണ്ടെത്തി. അതേസമയം, ഫ്രഞ്ച് ക്വാര്‍ട്ടറില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ എന്ന് സംശയിക്കുന്നവ കണ്ടെത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെന്ന് എഫ്ബിഐ പറഞ്ഞു.

എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ന്യൂ ഓര്‍ലിയന്‍സില്‍ നോത്രദാമും ജോര്‍ജിയയും തമ്മില്‍ നടക്കുന്ന കോളെജ് ഫുട്‌ബോള്‍ ഗെയിം അധികൃതര്‍ മാറ്റിവച്ചു.  നഗരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അക്രമത്തെ അപലപിച്ചു.





#Daily
Leave a comment