TMJ
searchnav-menu
post-thumbnail

TMJ Daily

സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് ട്രംപ്

20 Feb 2025   |   1 min Read
TMJ News Desk

രുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റിനുമേലുള്ള ആക്രമണം തുടരുന്നു. സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് ട്രംപ് വിശേഷിപ്പിച്ചു.

സെലന്‍സ്‌കി തിരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിക്കുന്നുവെന്നും യഥാര്‍ത്ഥ യുക്രെയ്ന്‍ തിരഞ്ഞെടുപ്പില്‍ അയാള്‍ പിന്നിലാണെന്നും ട്രംപ് പറഞ്ഞു.

യുക്രെയ്‌നുമായി ധാതു വിഭവ കരാറില്‍ എത്താന്‍ ശ്രമിച്ചതിനേയും അതിന് സെലന്‍സ്‌കി വഴങ്ങാതിരുന്നതിനേയും ട്രംപ് പരാമര്‍ശിച്ചു. സെലന്‍സ്‌കിയുടെ സര്‍ക്കാര്‍ കരാറിനെ നശിപ്പിച്ചുവെന്ന് ട്രംപ് പറഞ്ഞു.

മോസ്‌കോ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ ലോകത്താണ് യുഎസ് പ്രസിഡന്റ് വസിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സെലന്‍സ്‌കി പറഞ്ഞിരുന്നു. സൗദി അറേബ്യയില്‍ നടന്ന യുഎസ്- റഷ്യ ചര്‍ച്ചകളോട് പ്രതികരിക്കുമ്പോഴാണ് സെലന്‍സ്‌കി ഇപ്രകാരം പറഞ്ഞത്. ഇതേതുടര്‍ന്നാണ് ട്രംപ് വാക്കാക്രമണം കടുപ്പിച്ചത്.

ട്രംപ് സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് യൂറോപ്യന്‍ നേതാക്കള്‍ വിമര്‍ശിച്ചു. പ്രസിഡന്റ് സെലന്‍സ്‌കിയുടെ ജനാധിപത്യ സാധുതയെ തള്ളിക്കളയുന്നത് തെറ്റും അപകടകരവുമാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.

യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. യുക്രെയ്‌നിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന നിലയില്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ സ്റ്റാര്‍മര്‍ പിന്തുണ അറിയിച്ചുവെന്ന് ഡൗണിങ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കിയത് പോലെ യുദ്ധ സമയത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് യുക്തിസഹമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

സെലന്‍സ്‌കിയുടെ അഞ്ചുവര്‍ഷ കാലാവധി കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. എങ്കിലും, 2022 ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം ആരംഭിച്ചത് മുതല്‍ യുക്രെയ്‌നില്‍ പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.





 

#Daily
Leave a comment