
താൻ ഉന്മാദിയാണെന്ന് ഷി ജിൻപിംഗിന് അറിയാം അതാണ് ചൈന തന്നെ ബഹുമാനിക്കുന്നതെന്ന് ട്രംപ്
താൻ ഉന്മാദിയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് അറിയാമെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. അതുകൊണ്ട് താൻ വീണ്ടും അധികാരത്തിലെത്തിയാൽ ചൈന തന്നെ പ്രകോപിപ്പിക്കാൻ ധൈര്യപ്പെടില്ലെന്ന് ട്രംപ് പറഞ്ഞു.
തായ്‌വാനെ ചൈന ഉപരോധിക്കാൻ ശ്രമിച്ചാൽ ചൈനയ്‌ക്കെതിരെ താരിഫ് വർദ്ധന ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. വാൾസ്ട്രീറ്റ് ജേണലിൻ്റെ എഡിറ്റോറിയൽ ബോർഡിനോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
നിങ്ങൾ തായ്‌വാനിലേക്ക് പോകുകയാണെങ്കിൽ, താരിഫ് വർധിപ്പിക്കുന്നതിൽ നിങ്ങൾ ക്ഷമിക്കണം. ഞാൻ നിങ്ങൾക്ക് 150% മുതൽ 200% വരെ നികുതി ചുമത്തും അദ്ദേഹം പറഞ്ഞു.
താൻ അധികാരത്തിൽ വന്നാൽ എതിരാളികൾ യുഎസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കില്ല എന്നും, എതിരാളികൾ ശക്തവും പ്രവചനാതീതവുമായ പ്രതികരണത്തെ ഭയപ്പെടുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
തായ്‌വാനിലെ ഉപരോധം തടയാൻ തനിക്ക് സൈനിക ശക്തി ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം വാൾസ്ട്രീറ്റ് ജേണലിൻ്റെ എഡിറ്റോറിയൽ ബോർഡിനോട് പറഞ്ഞു.
എനിക്ക് അദ്ദേഹവുമായി വളരെ ശക്തമായ ബന്ധമുണ്ടായിരുന്നു. ഷി യഥാർത്ഥത്തിൽ നല്ല മനുഷ്യനാണ്, എന്നാൽ സുഹൃത്ത് എന്ന് പറയാൻ താൽപ്പര്യമില്ല. ഒരു വിഡ്ഢിയായി പ്രവർത്തിക്കാനും തനിക്ക് താല്പര്യമില്ല എന്ന് ട്രംപ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി തനിക്ക് നല്ല ബന്ധമാണെന്നും, അദ്ദേഹവുമായി വളരെ നന്നായി താൻ സഹകരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. യുക്രൈയ്നെ ആക്രമിക്കരുതെന്ന് താൻ പുടിനെ താക്കീത് ചെയ്തിരുന്നതായി ട്രംപ് അറിയിച്ചു.
യുഎസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആഭ്യന്തര ശത്രുക്കളിൽ നിന്നാണെന്ന് റാഡിക്കൽ ലെഫ്റ്റിനെ ലക്ഷ്യമിട്ട് ട്രംപ് കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രോഗികൾ, റാഡിക്കൽ ഇടതുപക്ഷ ഭ്രാന്തന്മാർ തിരഞ്ഞെടുപ്പിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്.